ലോകായുക്ത രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ രംഗത്ത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കേസിൽ വിചിത്രമായ വിധിയാണ് വന്നിരിക്കുന്നത്. ഇത് കേരളത്തിന്റെ നീതിന്യായ ചരിത്രത്തിലെ കറുത്ത അധ്യായമാണെന്ന് കെ.സുധാകരൻ വിമർശിച്ചു.
അഴിമതിക്ക് നേതൃത്വം നൽകിയ മുഖ്യമന്ത്രിക്ക് സംരക്ഷണമൊരുക്കാൻ ലോകായുക്ത അസംബന്ധങ്ങൾ കുത്തിനിറച്ചുവെന്നും അബദ്ധജടിലമായ വിധി പ്രസ്താവിച്ചതിന്റെ ചേതോവികാരം പൊതുസമൂഹം ചർച്ച ചെയ്യുന്നുണ്ടെന്നും കെ.സുധാകരൻ പറഞ്ഞു. കേസ് ഫുൾ ബെഞ്ചിന് വിട്ടത് ആരെ സംരക്ഷിക്കാനാണെന്നും സുധാകരൻ ചോദിച്ചു. അതേസമയം ലോകായുക്തയുടേത് കേരളീയ സമൂഹത്തെ ഇരുട്ടിൽ നിർത്തുന്ന നടപടിയാണെന്നും കെ.സുധാകരൻ ചൂണ്ടിക്കാട്ടി. ലോകായുക്തയുടെ നടപടികളിലെല്ലാം അടിമുടി ദുരൂഹത നിറഞ്ഞുനിൽക്കുന്നുവെന്നും കെ സുധാകരൻ ആരോപിച്ചു.