പാലക്കാട് : അട്ടപ്പാടി മധുകൊലക്കേസിൽ വിചാരണ ഇന്ന് വീണ്ടും തുടരും. 25 മുതൽ 37 വരെയുളള സാക്ഷികളെ ആണ് ഇന്ന് വിസ്തരിക്കുക. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന്‍റെ പേരിൽ വിചാരണക്കോടതി 12 പ്രതികളുടെ ജാമ്യം റദ്ദാക്കുകയും ഹൈക്കോടതി അതിന് സ്റ്റേ നൽകുകയും ചെയ്തിരുന്നു. ബുധനാഴ്ച വരെയാണ് നിലവിൽ ജാമ്യം റദ്ദാക്കിയ നടപടിക്കുള്ള സ്റ്റേ. ഇക്കാരണത്താൽ , വിസ്താരം ബുധനാഴ്ചയ്ക്ക് ശേഷം നടത്താം എന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടാനാണ് സാധ്യത കൂടുതൽ.
മധുകൊലക്കേസിൽ ആകെ 122 സാക്ഷികളാണ് ഉള്ളത്. ഇതിൽ 24 വരെയുള്ള സാക്ഷികളെയാണ് വിസ്തരിച്ചത്. ഇതുവരെ 13 പേർ കൂറുമാറിയിട്ടുണ്ട്. നേരത്തെ ഓഗസ്റ്റ് 31നകം വിചാരണ പൂർത്തിയാക്കണം എന്നായിരുന്നു വിചാരണക്കോടതിക്ക് ലഭിച്ച നിർദേശം. അതു സാധ്യമല്ലെന്നിരിക്കെ, പുതിയ ഡെഡ് ലൈനും അടുത്ത ദിവസങ്ങളിൽ ഹൈക്കോടതി നൽകിയേക്കും