മുംബൈ: മന്ത്രിസ്ഥാനം ട്വിറ്ററിൽ നിന്നും നീക്കം ചെയ്ത് ടൂറിസം മന്ത്രി ആദിത്യ താക്കറെ. മഹാരാഷ്ട്രയിലെ സഖ്യ സര്‍ക്കാറിനെ വീഴ്ത്താന്‍ ശിവസേന വിമതന്‍ ഏക്‌നാഥ് ഷിന്‍ഡെ നീക്കം ശക്തമാക്കിയതോടെയാണ് മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ മകനും ടൂറിസം മന്ത്രിയുമായ ആദിത്യ താക്കറെ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍നിന്ന് ‘മന്ത്രി’ എന്ന അടിസ്ഥാന വിവരണം നീക്കം ചെയ്തത്. ഇതോടെയാണ് മന്ത്രി സ്ഥാനം ഒഴിയുകയാണെന്ന രീതിയിൽ അഭ്യൂഹങ്ങൾ പരന്നത്.
45 എം.എല്‍.എമാര്‍ ഒപ്പമുണ്ടെന്ന് വ്യക്തമാക്കിയ ശിവസേന വിമത നേതാവും നഗരവികസന മന്ത്രിയുമായ ഏക് നാഥ് ഷിന്‍ഡെ, സഭാ കക്ഷി നേതാവിനെ തിരഞ്ഞെടുത്ത ശേഷം ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ളയെ കാണുമെന്നും സൂചനകളുണ്ട്. മഹാരാഷ്ട്ര ഗവര്‍ണര്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് ഗോവ ഗവര്‍ണറെ കാണാനുള്ള സാധ്യതയുള്ളത്. അതേസമയം, മഹാരാഷ്ട്രയുടെ അധിക ചുമതല തങ്ങള്‍ക്ക് ഇല്ലെന്ന് ഗോവ രാജ്ഭവന്‍ വ്യക്തമാക്കി.
മഹാരാഷ്ട്രയിലെ ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യ മഹാവികാസ് അഗാഡി സര്‍ക്കാറില്‍ പ്രതിസന്ധി തുടരുകയാണ്. ഹിന്ദുത്വയുടെ പേരില്‍ കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം ഉപേക്ഷിച്ച് ബി.ജെ.പിക്കൊപ്പം സര്‍ക്കാര്‍ രൂപവത്കരിക്കണമെന്ന ആവശ്യം ഉന്നയിച്ച ഏകനാഥ് ഷിന്‍ഡെ എംഎല്‍എമാരുമായി സൂറത്തിലെ ലേ മെറിഡിയന്‍ ഹോട്ടലിലേക്കാണ് ആദ്യം മാറിയത്.

