Sunday, April 28, 2024
spot_img

മഹാരാഷ്ട്രയിൽ കൊടും ക്രൂരത: ആദ്യം ഭര്‍തൃപിതാവ്, പിന്നീട് പൊലീസുകാരന്‍ ഉള്‍പ്പെടെ 400 പേര്‍ പീഡിപ്പിച്ചു, പെണ്‍കുട്ടി ഗര്‍ഭിണി

മുംബൈ: മഹാരാഷ്ട്രയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടി ക്രൂരമായ പീഡനത്തിനിരയായി. പൊലീസുകാരന്‍ അടക്കം 400 പേരാണ് കുട്ടിയെ പീഡിപ്പിച്ചത്. ബീഡ് ജില്ലയിലാണ് സംഭവം. ആറുമാസത്തിനിടെയാണ് വ്യത്യസ്ത ആളുകള്‍ മാറിമാറി കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. പീഡനത്തെ തുടർന്ന് നിലവില്‍ രണ്ടുമാസം ഗര്‍ഭിണിയാണെന്നാണ് റിപ്പോര്‍ട്ട്.

രണ്ടുവര്‍ഷം മുന്‍പ് കുട്ടിയുടെ അമ്മ മരിച്ചതിനെ തുടർന്ന് അച്ഛന്‍ കുട്ടിയെ വിവാഹം കഴിപ്പിച്ചയച്ചു. ഒരു വര്‍ഷത്തോളം ഭര്‍ത്താവിന്റെ വീട്ടിലാണ് കുട്ടി താമസിച്ചിരുന്നത്. എന്നാൽ ഭര്‍തൃപിതാവ് ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ വീട്ടിലേക്ക് മടങ്ങിയെത്തുകയായിരുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പ് ജോലി തേടി പെണ്‍കുട്ടി അംബെജോഗൈ നഗരത്തില്‍ എത്തി. അവിടെ വച്ച് രണ്ടുപേര്‍ ജോലി വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ അടക്കം നൂറ് കണക്കിന് ആളുകള്‍ തന്നെ മാറിമാറി പീഡിപ്പിച്ചതായാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്.

നേരത്തെ, ഈ വർഷം ജനുവരി 29 നും സെപ്റ്റംബർ 22 നും ഇടയിൽ ഡോംബിവ്‌ലി പ്രദേശത്തെ വിവിധ സ്ഥലങ്ങളിൽ വച്ച് 33 യുവാക്കൾ തന്നെ ഒന്നിലധികം തവണ കൂട്ടബലാത്സംഗം ചെയ്തതായി പെൺകുട്ടി ആരോപിച്ചിരുന്നു. ജനുവരിയിൽ പ്രതികളിലൊരാൾ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ക്രൂരമായ പ്രവൃത്തിയുടെ വീഡിയോ പകർത്തുകയും ചെയ്തിരുന്നു. പിന്നീട്, മറ്റ് പ്രതികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ബ്ലാക്ക് മെയിൽ ചെയ്യാൻ വീഡിയോ ഉപയോഗിച്ചു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 376, 376 (എൻ), 376 (3), 376 (ഡി) (എ) വകുപ്പുകൾ പ്രകാരവും കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണം (പോക്‌സോ) നിയമപ്രകാരവും പ്രതിക്കെതിരെ കേസെടുത്തു. നാലുപേരെ അറസ്റ്റ് ചെയ്തതായും അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് പറയുന്നു.

Related Articles

Latest Articles