തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ മഹിളാമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കറുപ്പണിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനെതിരേ നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷം ഉണ്ടായത്. പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത് ചാണകവെള്ളം സെക്രട്ടേറിയറ്റ് ഗേറ്റിനുള്ളില്‍ ഒഴിച്ചാണ് . പോലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.
പോലിസിനെ ഉപയോഗിച്ച് ജനങ്ങളുടെ പ്രതിഷേധത്തെ അടിച്ചമർത്താൻ നോക്കരുതെന്നും മഹിളാ മോർച്ച പറഞ്ഞു. പ്രതിഷേധത്തിൽ പോലീസും പ്രവർത്തകരും തമ്മിൽ ചെറിയ രീതിയിൽ ഉന്തുതള്ളും സംഭവിച്ചു. മുഖ്യമന്ത്രി രാജിവെയ്‌ക്കണമെന്ന ആവശ്യത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് ബിജെപിയുടെ തീരുമാനം.
മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം ഇന്നും ശക്തമായി തുടരുകയാണ്. മുഖ്യമന്ത്രിയുടെ പരിപാടീയില്‍ കറുത്ത മാസ്കിനും കറുത്ത വസ്ത്രത്തിനും ഏര്‍പ്പെടുത്തയിരുന്ന വിലക്ക് ഇന്ന് വേണ്ടെന്നു വച്ചു. കറുത്ത മാസ്ക്ക് ധരിച്ചവരേയും തളിപ്പറമ്പിലെ മുഖ്യമന്ത്രിയുടെ പരിപാടിയിലേക്ക് പ്രവേശിപ്പിച്ചു.കറുത്ത ഷാള്‍ ധരിച്ച് എത്തിയ യുവതിയേയും തടഞ്ഞില്ല.
എന്നാൽ, കെഎസ് യൂ പ്രവര്‍ത്തകര്‍ കണ്ണൂര്‍ ഗസ്റ്റ് ഹാസില്‍ നിന്ന് തളിപ്പറമ്പിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേര്‍ക്ക് കറുത്ത ബാഗ് വീശി. ഇവരെ സിപിഎം പ്രവര്‍ത്തകര്‍ പിടികൂടി ആക്രമിച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
പ്രതിഷേധം ഭയന്ന് റൂട്ട് മാറി സഞ്ചരിച്ച മുഖ്യമന്ത്രിയെ പ്രതിഷേധക്കാർ വിടാതെ പിന്തുടർന്നു. കരിങ്കൊടി കാണിച്ച മുപ്പതിലധികം പേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. യുവമോർച്ച, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് അറസ്റ്റിലായത്. ഇവരെ മുഖ്യമന്ത്രി കണ്ണൂരിൽ നിന്ന് മടങ്ങുന്നത് വരെ തടങ്കലിൽ വെയ്‌ക്കും.