ശബരിമല : മകരജ്യോതി ദർശനത്താൽ സായുജ്യമടഞ്ഞ് ഭക്തലക്ഷങ്ങൾ മലയിറങ്ങി. ശബരിമല സന്നിധാനത്തും മറ്റ് വ്യൂ പോയിന്റുകളിലും ഉള്‍പ്പെടെ ശരണവിളികളോടെ കാത്തിരുന്ന ഭക്ത ലക്ഷങ്ങളാണ് മകരജ്യോതി ദര്‍ശിച്ചത്. ദീപാരാധനയ്ക്ക് ശേഷമാണ് പൊന്നമ്പലമേട്ടില്‍ 6.42 ഓടെ മകരജ്യോതി തെളിഞ്ഞത്.
ഇന്ന് വൈകുന്നേരം അഞ്ചുമണിക്കാണ് നടതുറന്നത്. പന്തളത്ത് നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്രയെ ശരംകുത്തിയില്‍ ദേവസ്വം അധികൃതര്‍ സ്വീകരിച്ചു. അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണം ദേവസ്വം അധികൃതര്‍ ഏറ്റുവാങ്ങിയശേഷം ഘോഷയാത്ര സന്നിധാനത്തേക്ക് നീങ്ങി. പതിനെട്ടാം പടി കയറി സോപാനത്തിലെത്തിയപ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് തിരുവാഭരണം ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി. ഇതിന് ശേഷമാണ് ദീപാരാധന നടന്നത്. കനത്ത സുരക്ഷ വലയത്തിലായിരുന്നു ശബരിമലയും പത്തനംതിട്ട ജില്ലയും. എട്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ 1400-പേരെയാണ് സുരക്ഷയ്ക്കായി ജില്ലയുടെ വിവിധഭാഗങ്ങളില്‍ വിന്യസിച്ചത്. ഡ്രോണ്‍ നിരീക്ഷണം ഉള്‍പ്പെടെയും സുരക്ഷയ്ക്കായി ഉപയോഗിച്ചു.
തിരുവാഭരണ ഘോഷയാത്രയുടെ ആരംഭം മുതൽ തത്വമയി ഒരുക്കിയ തത്സമയ സംപ്രേക്ഷണത്തിലൂടെ ലോകമെമ്പാടുമുള്ള ഭക്തജനങ്ങളാണ് തിരുവാഭരണ ഘോഷയാത്രയുടെ ഭാഗമായത്.