ദില്ലി : ശശി തരൂറുമായി താരതമ്യം ചെയ്യുന്നതിൽ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അതൃപ്ത്തി പ്രകടിപ്പിച്ചു. കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പില്‍ അധികാര വികേന്ദ്രീകരണത്തിനായുള്ള ശശി തരൂരിന്റെ പദ്ധതിയെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഖാര്‍ഗെയുടെ മറുപടി. പാര്‍ട്ടിയുടെ പ്രവര്‍ത്തനരീതി പരിഷ്‌കരിക്കാനുള്ള തരൂരിന്റെ പ്രകടനപത്രികയെ കുറിച്ച് സംസാരിക്കവെ, ബ്ലോക്ക് പ്രസിഡന്റില്‍ നിന്ന് ഈ നിലയിലേക്ക് ഞാന്‍ സ്വന്തം നിലയിലാണ് എത്തിയതെന്നും ശശി തരൂര്‍ ആ സമയത്ത് അവിടെ ഉണ്ടായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.
തന്റെ പ്രകടനപത്രികയുമായി മുന്നോട്ട് പോകാന്‍ തരൂരിന് പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍ ഉദയ്പൂര്‍ പ്രഖ്യാപനത്തില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കുകയാണ് തന്റെ അജണ്ടയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ മുതിര്‍ന്ന നേതാക്കളുമായും വിദഗ്ധരുമായും കൂടിയാലോചിച്ച ശേഷമാണ് ആ പ്രഖ്യാപനങ്ങള്‍ നടത്തിയതെന്നും ഖാര്‍ഗെ പറഞ്ഞു.നിലവിലെ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കോണ്‍ഗ്രസിന് പുതിയ മുഖങ്ങള്‍ ആവശ്യമുണ്ടോ എന്ന ചോദ്യത്തിന്, പാര്‍ട്ടിയില്‍ ആര് ആരാണെന്ന് അറിയാവുന്ന സംഘടനാ പ്രവര്‍ത്തകനാണ് താനെന്നും അവരുടെ സേവനം ആവശ്യമുള്ളിടത്ത് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.