ന്യൂഡൽഹി ∙ കലാമണ്ഡലം കൽപിത സർവകലാശാലയുടെ ചാൻസലർ ആയി മല്ലിക സാരാഭായിയെ നിയമിച്ചതിൽ കടുത്ത എതിർപ്പുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. പ്രധാനമന്ത്രിക്ക് എതിരെ അസത്യ പ്രചാരണം നടത്തുന്നുവെന്നതാണ് മല്ലിക സാരാഭായില്‍ സിപിഎം കാണുന്ന യോഗ്യതയെന്ന് അദ്ദേഹം ആരോപിച്ചു. ഈ രാജ്യത്ത് വേറെ കലാകാരന്മാർ ഇല്ലാഞ്ഞിട്ടല്ല. തൻ്റെ ചൊൽപ്പടിയിൽ നിൽക്കുന്നരെ മാത്രമാണ് മുഖ്യമന്ത്രിക്കാവശ്യം . താളത്തിനൊത്തു തുള്ളുന്നവരെയാണ് പിണറായി വിജയന് വേണ്ടതെന്നും അദ്ദേഹം ആരോപിച്ചു.
‘‘സിപിഎമ്മിന്റെ സ്വജനപക്ഷപാതവും അഴിമതിയും എതിർത്തതുകൊണ്ട് മാത്രമാണ് ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കുന്നത്. ബിൽ ഭരണഘടനാ വിരുദ്ധമാണ്. കോടതിയിൽ നിൽക്കില്ല. എന്തിനു വേണ്ടിയാണ് ബിൽ അവതരണമെന്നത് ജനങ്ങളോട് വിശദീകരിക്കാൻ സർക്കാരിനു കഴിയില്ല. യുജിസി ചട്ടത്തിനും നാട്ടിലെ നിയമങ്ങൾക്കും ഭരണഘടനയ്ക്കും എതിരെയാണ് സർക്കാരിന്‍റെ നീക്കം. പ്രതിപക്ഷത്തിന് ഇതുവരെയും സർവകലാശാല വിവാദത്തിൽ നിലപാടിൽ വ്യക്തത വന്നില്ല. പ്രതിപക്ഷം സർക്കാരിന് കുടപിടിക്കുകയാണ്’’– അദ്ദേഹം വ്യക്തമാക്കി.