കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ശക്തമായ തിരിച്ചടി നേരിട്ട് മുഖ്യമന്ത്രി മമത ബാനർജിയും തൃണമൂൽ കോൺഗ്രസും. എംഎൽഎയും തൃണമൂൽ കോൺഗ്രസിലെ മുതിർന്ന നേതാവുമായ തപസ് റോയ് പാർട്ടിവിട്ടു. എംഎൽഎ സ്ഥാനവും രാജിവച്ച അദ്ദേഹം അടുത്ത ദിവസം ബിജെപിയിൽ ചേരുമെന്നാണ് ലഭ്യമാകുന്ന വിവരം.
സന്ദേശ്ഖലി വിഷയത്തിൽ തൃണമൂൽ നേതൃത്വം എടുത്ത നിലപാടിനെതിരെ ശക്തമായ വിമർശനവുമായി തപസ് റോയ് രംഗത്ത് വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഉണ്ടായ അസ്വാരസ്യങ്ങളെ തുടർന്നാണ് അദ്ദേഹത്തിന്റെ രാജി. തൃണമൂൽ കോൺഗ്രസ് വിട്ട വിവരം മാദ്ധ്യമങ്ങളെ അറിയിച്ചത് തപസ് റോയ് തന്നെയാണ്.
പാർട്ടിയുടെ പ്രവർത്തനങ്ങളിൽ നിരാശനാണെന്ന് തപസ് റോയ് പറയുന്നു. പാർട്ടിയ്ക്കും സർക്കാരിനുമെതിരെ ഉണ്ടാകുന്ന അഴിമതി ആരോപണങ്ങളിൽ മടുത്തു. സന്ദേശ്ഖലി വിഷയത്തെ നേതൃത്വം കൈകാര്യം ചെയ്തിൽ അതൃപ്തിയുണ്ട്. ഇതിനെയെല്ലാം തുടർന്നാണ് രാജിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, തപസ് റോയ് രാജിവയ്ക്കുമെന്ന അഭ്യൂഹം നേരത്തെ തന്നെ ഉയർന്നു വന്നിരുന്നു. ഇതേ തുടർന്ന് രാവിലെ ടിഎംസി നേതാവ് കുനാൽ ഘോഷ്, തപസ് റോയിയെ നേരിട്ട് കണ്ട് സംസാരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത് ഫലം കണ്ടില്ലെന്നാണ് തപസ് റോയിയുടെ രാജിയിൽ നിന്നും വ്യക്തമാകുന്നത്.