ഇടുക്കി : നേര്യമംഗലം കാഞ്ഞിരവേലിയിൽ കാട്ടാന ആക്രമിച്ചു കൊന്ന വയോധിക ഇന്ദിര രാമകൃഷ്ണന്റെ(72) മൃതദേഹവുമായി കോതമംഗലത്ത് നടന്ന വൻ പ്രതിഷേധത്തിനിടെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി മൃതദേഹമടങ്ങുന്ന ഫ്രീസർ നടുറോഡിലൂടെ വലിച്ചിഴച്ച് പോലീസ്. സ്ത്രീകളടങ്ങുന്ന പ്രതിഷേധക്കാരെ ബലം പ്രയോഗിച്ചാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. കുടുംബങ്ങളെപ്പോലും ലാത്തിച്ചാർജ് ചെയ്ത് ഓടിച്ചായിരുന്നു പോലീസ് നടപടി. പിടിച്ചെടുത്ത മൃതദേഹം ഫ്രീസറടക്കം റോഡിലൂടെ വലിച്ചിഴച്ച് ആംബുലൻസിൽ കുത്തിക്കയറ്റി പകുതി ഡോർ മാത്രമടച്ചാണ് മൃതദേഹം പോലീസ് കടത്തിക്കൊണ്ട് പോയത്.
കോതമംഗലം ടൗണിൽ കോൺഗ്രസ് നേതാക്കളായ മാത്യു കുഴൽനാടന്റെയും ഡീൻ കുര്യാക്കോസിന്റെയും നേതൃത്വത്തിലാണ് പ്രതിഷേധമാർച്ച് നടന്നത്. വന്യമൃഗശല്യത്തിന് പരിഹാരമുണ്ടാക്കിയ ശേഷം മാത്രമേ ഇന്ദിരയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് അനുവദിക്കുകയുള്ളൂ എന്നാണ് കുടുംബത്തിന്റെ നിലപാട്. വലിയ ചൂടും അവഗണിച്ചാണ് കോതമംഗലത്ത് നഗരഹൃദയത്തിൽ പ്രതിഷേധം അരങ്ങേറിയത്. കളക്ടർ അടക്കം സ്ഥലത്തെത്തും എന്നാണ് കരുതിയിരുന്നത്.
ഇന്നു രാവിലെ 9 മണിയോടെ കൃഷിയിടത്തിൽ ആടിനെ കെട്ടുന്നതിനിടെയാണ് ഇന്ദിരയെ കാട്ടാന കൊലപ്പെടുത്തിയത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വീണുപോയ ഇവരെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഉടൻ തന്നെ കോതമംഗലത്തെ ആശുപതിയിലേക്കു കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.