അരിക്കുളം : ഊരള്ളൂരില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.കോട്ടയം സ്വദേശിയായ രാജീവാണ് മരിച്ചത്. ഇയാളുടെ ഭാര്യയാണ് മൃതദേഹ ഭാഗങ്ങൾ തിരിച്ചറിഞ്ഞത്. പെയിന്റിങ് തൊഴിലാളിയായ രാജീവനെ ഒരാഴ്ചയായി കാണാനില്ലായിരുന്നു. മരണകാരണം നിലവിൽ വ്യക്തമല്ല. ശാസ്ത്രീയ പരിശോധനകളുടെ ഫലം വരുന്നതോടെ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാവും എന്ന പ്രതീക്ഷയിലാണ് പോലീസ്.അതേസമയം സംഭവത്തിൽ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഊരള്ളൂർ നടുവണ്ണൂർ റോഡിൽ കുഴിവയല്‍ താഴെ പുതിയെടത്തു വീടിനു സമീപമുള്ള വയലരികിലായാണ് കത്തിക്കരിഞ്ഞ നിലയിൽ ഇന്ന് രാവിലെ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. ദുര്‍ഗന്ധം വമിച്ചത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പ്രദേശവാസികള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. ഇതോടെ ഇവർ കൊയിലാണ്ടി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കത്തിക്കരിഞ്ഞ കാലിന്റെ ഭാഗമാണ് ആദ്യം കണ്ടത്.
ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് കാലുകള്‍ കണ്ടെത്തിയ സ്ഥലത്തിന് ഏതാനും മീറ്ററുകള്‍ അകലെ വയലിലാണ് അരയ്ക്ക് മുകളിലോട്ടുള്ള ശരീര ഭാഗങ്ങൾ കണ്ടെത്തിയത്. മൃതദേഹത്തിനു സമീപം കണ്ടെത്തിയ ചെരിപ്പിന്റെ മണം പിടിച്ച് പോലീസ് നായ സമീപത്തെ ആളൊഴിഞ്ഞ വീട്ടിലേക്കാണ് പോയത്.
ഫൊറന്‍സിക് വിദഗ്ധരും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.