പന്തീരാങ്കാവ്: സമൂഹിക മാധ്യമംവഴി പരിചയപ്പെട്ട യുവാവിനെ പ്രണയം നടിച്ച് ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി. ശേഷം യുവാവിന്റെ നഗ്‌നവീഡിയോ എടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു.തുടർന്ന് യുവാവ് പോലീസിൽ പരാതിപ്പെട്ടു. രണ്ടുപേരെ പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി വേമം ചീരക്കാട് വീട്ടില്‍ എം. ഷബാന (21), ഒപ്പമുണ്ടായിരുന്ന പൊക്കുന്ന് കൊളങ്ങര പീടിക പാടിയേക്കല്‍ നജു മന്‍സിലില്‍ ഫൈജാസ് (30) എന്നിവരാണ് പിടിയിലായത്.
ചൊവ്വാഴ്ച രാത്രിയോടെയാണ് പന്തീരാങ്കാവ്-ഇരിങ്ങല്ലൂരിലുള്ള യുവതിയുടെ ഫ്‌ളാറ്റിലേക്ക് കാസര്‍കോട് സ്വദേശിയായ യുവാവിനെ വിളിച്ചുവരുത്തിയത്. മുറിയില്‍ പ്രവേശിച്ച ഉടന്‍ ഭര്‍ത്താവെന്നവകാശപ്പെട്ട് ഒരാള്‍ എത്തുകയും ഇരുവരും ചേര്‍ന്ന് മര്‍ദിച്ചതായും നഗ്‌നവീഡിയോ എടുത്ത് ഭീഷണിപ്പെടുത്തിയതായും യുവാവ് പരാതിയില്‍ പറയുന്നു.
കൈവശമുണ്ടായിരുന്ന 8500 രൂപയും മൊബൈല്‍ഫോണും 1500 രൂപ ഗൂഗിള്‍പേ വഴിയും തട്ടിയെടുത്തതായി യുവാവിന്റെ പരാതിയിലുണ്ട്.