ഛത്തീസ്ഗഡ്: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് കമാന്‍ഡര്‍ ഏറ്റുമുട്ടലിൽ (Maoists Killed) കൊല്ലപ്പെട്ടു. മാവോയിസ്റ്റ് കമാന്‍ഡര്‍ സാകേത് നുരേതിയെയാണ് പോലീസ് വധിച്ചത്. നാരായൺപൂർ ജില്ലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഇതിനുപിന്നാലെ കൂടുതൽ മാവോയിസ്റ്റുകൾക്കായി അഞ്ച് സംസ്ഥാനങ്ങളിൽ സുരക്ഷാസേനയുടെ തിരച്ചിൽ തുടരുകയാണ്.
അതേസമയം മഹാരാഷ്ട്രയിലെ ഗച്ച്റോളിയിൽ ഇന്നലെ നടന്ന ഏറ്റുമുട്ടലിൽ ഉന്നത മാവോയിസ്റ്റ് നേതാവടക്കമുള്ളവർ കൊല്ലപ്പെട്ടിരുന്നു. സിപിഎം മാവോയിസ്റ്റ് കേന്ദ്ര കമ്മറ്റി അംഗം മിലിന്ദ് തെൽതുംബ്ഡെ അടക്കം 20 പുരുഷൻമാരും 6 സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൻറെ പശ്ചാത്തലത്തിൽ തിരിച്ചടി ഉണ്ടാകാതിരിക്കാൻ മഹാരാഷ്ട്രാ, ആന്ധ്രാ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ സുരക്ഷാ സേനകൾ അതീവ ജാഗ്രതയിലാണ്.
കഴിഞ്ഞ ദിവസം മണിപ്പൂരിൽ അസം റൈഫിള്‍സിനുനേരെയും ഭീകരാക്രമണം ഉണ്ടായിരുന്നു. ആക്രമണത്തില്‍ കമാന്‍ഡിങ് ഓഫീസറും ഭാര്യയും എട്ടുവയസുള്ള മകനും 4 സൈനികരും കൊല്ലപ്പെട്ടു. സംഭവത്തിൽ നാലുപേര്‍ക്ക് പരിക്കേറ്റു. കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ വിപ്ലവ് ത്രിപാഠിയും അദ്ദേഹത്തിന്‍റെ സുരക്ഷാച്ചുമതലയുള്ള ദ്രുതകര്‍മസേനാംഗങ്ങളുമാണ് വീരമൃത്യുവരിച്ചത്. ഇതിനുപിന്നാലെ വടക്കു കിഴക്കൻ മേഖലയിൽ സൈന്യം കൂടുതൽ സുരക്ഷ ഏർപ്പെടുത്തിയിരുന്നു.