തിരുവനന്തപുരം: ഒന്നൊഴിയാതെ നടക്കുന്ന തീപിടിത്തങ്ങളുടെ പശ്ചാത്തലത്തില്‍ നഗരത്തിലെ കെട്ടിടങ്ങളുടെ സുരക്ഷാപരിശോധന പൂര്‍ത്തിയാക്കുമെന്ന മേയറുടെ പ്രഖ്യാപനം പാലിക്കപ്പെട്ടില്ല. 2021 മേയ് 31ന് ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ചാലയിലെ കളിപ്പാട്ടക്കടയില്‍ തീപിടിച്ചപ്പോഴായിരുന്നു നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ സുരക്ഷാപരിശോധന അടിയന്തരമായി പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന് അറിയിച്ചത്. എന്നാല്‍, ഇക്കാര്യത്തില്‍ കാര്യമായ നടപടികള്‍ കോര്പറേഷന് ഉദ്യോഗസ്ഥരില്‍നിന്ന് ഉണ്ടായില്ലെന്നതാണ് തിങ്കളാഴ്ച ബണ്ടുറോഡിലെ ആക്രിക്കടയിലുണ്ടായ തീപിടിത്തതില്നിന്ന് വ്യക്തമാകുന്നത്.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് നഗരത്തിലെ കെട്ടിടങ്ങളുടെയും സ്ഥാപനങ്ങളുടെയും അഗ്നിസുരക്ഷാ മാനദണ്ഡങ്ങളും ലൈസന്‍സ് ഉള്‍പ്പെടെയുള്ളവ പരിശോധിക്കാനും തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധനകളും ആരംഭിച്ചെങ്കിലും പ്രളയവും കോവിഡും പോലുള്ള മഹാമാരികള്‍ പരിശോധകള്‍ പൂര്‍ത്തിയാക്കുന്നതിന് തടസ്സമായി. എന്നാല്‍, കോവിഡിനുശേഷം കാര്യങ്ങള്‍ പൂര്‍വസ്ഥിതിയിലേക്ക് വന്നെങ്കിലും പരിശോധനകള്‍ ആരംഭിക്കാന്‍ ഉദ്യോഗസ്ഥ വിഭാഗം തയാറായില്ല.
കരമനയിലെ ഹൃദയഭാഗത്ത് കഴിഞ്ഞ 20 വര്‍ഷമായി യാതൊരു സുരക്ഷ മാനദണ്ഡവും പാലിക്കാതെയാണ് ആക്രി ഗോഡൗണ്‍ പ്രവര്‍ത്തിച്ചുവന്നിരുന്നത്. തീപിടിത്തമുണ്ടായപ്പോഴാണ് ഗോഡൗണിന് ലൈസന്‍സില്ലെന്ന വിവരം പുറത്തുവരുന്നത്.

