തിരുവനന്തപുരം: സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റായി ഒളിംപ്യൻ മേഴ്സി കുട്ടനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. നിലവിൽ കൗൺസിലിന്‍റെ വൈസ് പ്രസിഡന്‍റാണ് മേഴ്സി കുട്ടൻ. നിയമനം നേരത്തെ അംഗീകരിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ പ്രഖ്യാപനം നീണ്ടു. കായികരംഗത്തെ മികവിനുള്ള അർജുന, ജി വി രാജ അവാർഡ് ജേതാവായ മേഴ്സി കുട്ടൻ 1988 ലെ സോൾ ഒളിംപിക്സിൽ 400 മീറ്ററിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 1982 ഏഷ്യൻ ഗെയിംസിസ് ലോങ്ങ്ജംപിലെ വെള്ളി മെഡലും മേഴ്‌സി കുട്ടൻ നേടി.
ലോങ്ജംപിൽ 6 മീറ്റർ പിന്നിട്ട ആദ്യ ഇന്ത്യൻ വനിതാതാരമായ മേഴ്‌സി 16 തവണ രാജ്യാന്തരമൽസരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. എറണാകുളത്ത് ഇവർ സ്ഥാപിച്ച മേഴ്സി കുട്ടൻ അക്കാദമിയിൽനിന്ന് 10 വർഷത്തിനിടെ 9 കായികതാരങ്ങൾ ഇന്ത്യൻ ജഴ്സിയണിഞ്ഞു. കായികതാരമായിരുന്ന പരേതനായ മുരളി കുട്ടനാണ് ഭര്‍ത്താവ്. മക്കള്‍: സൂരജ് കുട്ടന്‍, സുജിത് കുട്ടന്‍.