ഖത്തർ : ഞായറാഴ്ച നടക്കുന്ന ഖത്തർ ലോകകപ്പ് ഫൈനൽ തന്റെ അവസാന ലോകകപ്പ് മത്സരമായിരിക്കുമെന്ന് അർജന്റീന താരം ലയണൽ മെസി അറിയിച്ചു . ”ഫൈനലിൽ എത്താൻ സാധിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. എന്റെ അവസാന മത്സരം ഫൈനലിൽ കളിച്ച് ലോകകപ്പ് യാത്ര പൂർത്തിയാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി . ക്രൊയേഷ്യക്കെതിരായ സെമിഫൈനൽ വിജയത്തിനു ശേഷം ഒരു അർജന്റീനിയൻ മാദ്ധ്യമത്തോടാണ് മെസി വെളിപ്പെടുത്തൽ നടത്തിയത്.
”അടുത്ത ലോകകപ്പിന് ഒരുപാട് വർഷങ്ങളുണ്ട്. എനിക്ക് അതിൽ പങ്കെടുക്കാൻ കഴിയുമെന്നു തോന്നുന്നില്ല. ഇങ്ങനെ അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന്’ മെസി കൂട്ടിച്ചേർത്തു. ഇപ്പോൾ 35 വയസുള്ള മെസിയുടെ അവസാന ലോകകപ്പാകും ഖത്തറിലേതെന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു.
ക്രൊയേഷ്യക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളിന്റെ ജയവുമായാണ് അർജൻറീന ഫൈനലിലെത്തിയത്. ജൂലിയൻ ആൽവാരസ് രണ്ടും മെസി ഒന്നും ഗോൾ നേടി. മെസി പെനാൽറ്റിയിലൂടെ 34-ാം മിനിറ്റിലും ആൽവാരസ് 39, 69 മിനിറ്റുകളിലും ആണ് ഗോൾ നേടിയത്. മത്സരത്തിലൂടെ നിരവധി റെക്കോഡുകൾ മെസി തന്റെ പേരിൽ കുറിച്ചിരുന്നു.
2006 ലോകകപ്പിൽ സെർബിയ ആൻഡ് മോണ്ടിനെഗ്രോയ്‌ക്കെതിരെ ആയിരുന്നു മെസിയുടെ ലോകകപ്പ് അരങ്ങേറ്റം. ആദ്യ മത്സരത്തിൽ തന്നെ ഗോൾ സ്വന്തമാക്കിയ മെസി പിന്നീട് ഫുട്‌ബോൾ പ്രേമികളുടെ സ്വന്തം മിശിഹയായി മാറിയത് ചരിത്രം.