റിയാദ് : ലോകം കാത്തിരിക്കുന്ന സൗദി അറേബ്യ ഓൾ സ്റ്റാര്‍ ഇലവനും ഫ്രഞ്ച് ക്ലബ് പിഎസ്ജിയും തമ്മിലുള്ള പോരാട്ടം കാണാനുള്ള വിഐപി ടിക്കറ്റ് ലേലത്തിൽ വിറ്റുപോയത് 22 കോടിയോളം ഇന്ത്യൻ രൂപയ്ക്ക് . ഫുട്ബോൾ ഇതിഹാസങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഒരു പക്ഷെ അവസാനമായി നേർക്കു നേർ വരുന്നുവെന്നതാണു മത്സരത്തിന്റെ പ്രധാന ആകർഷണം. ഒരു ഫുട്ബോൾ മത്സരത്തിന്റെ ടിക്കറ്റിനു ഇതുവരെ ലഭിച്ചതിൽ ഏറ്റവും ഉയർന്ന തുകയാണിത്. സൗദി അറേബ്യയിലെ പ്രമുഖ വ്യവസായിയായ മുഷറഫ് ബിൻ അഹമ്മദ് അൽ– ഗാംദിയാണ് ടിക്കറ്റിനായി കോടികൾ എറിഞ്ഞത്.
മത്സരത്തില്‍ സൗദി അറേബ്യയിലെ ക്ലബുകളുടെ താരങ്ങൾ അണിനിരക്കുന്ന ടീമിനെ ക്രിസ്റ്റ്യാനോ തന്നെ നയിക്കും എന്ന് സ്ഥിരീകരിച്ചു. ജനുവരി 19 ന് നടക്കുന്ന ഈ മത്സരത്തിൽ റൊണാൾഡോ സൗദിയിൽ അരങ്ങേറും. സൗദി ക്ലബുകളായ അൽ നസർ, അൽ ഹിലാല്‍ ടീമുകളുടെ താരങ്ങളാണ് സൗദി ഓള്‍ സ്റ്റാറിനു വേണ്ടി കളത്തിലിറങ്ങുക.
2020 ഡിസംബറിലാണ് മെസ്സിയും ക്രിസ്റ്റ്യാനോയും അവസാനമായി കണ്ടുമുട്ടിയത്. ബാർസിലോനയും യുവെന്റസും തമ്മില്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് വിജയം ക്രിസ്റ്റ്യാനോയുടെ യുവെന്റസിനായിരുന്നു