ബെയ്ജിങ്: സൂപ്പര്‍താരം ലയണല്‍ മെസ്സി തന്റെ കരിയറിലെ ഏറ്റവും വേഗതയേറിയ ഗോള്‍ നേടിയ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ഓസ്‌ട്രേലിയക്കെതിരെ തകര്‍പ്പന്‍ വിജയം. സൗഹൃദമത്സരത്തില്‍ ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്കാണ് ലോകചാമ്പ്യന്മാര്‍ വിജയം കണ്ടത്. മെസ്സിക്ക് പുറമേ ഡിഫന്‍ഡര്‍ ജെര്‍മന്‍ പെസല്ലയും അര്‍ജന്റീനയ്ക്കായി വലകുലുക്കി.
മത്സരം ആരംഭിച്ച് 80-ാം സെക്കന്‍ഡില്‍ പെനാല്‍റ്റി ബോക്‌സിന് പുറത്തുനിന്ന് തൊടുത്ത തകര്‍പ്പന്‍ ഷോട്ടിലൂടെ നായകന്‍ ലയണല്‍ മെസ്സിയാണ് ആദ്യം വലകുലുക്കിയത്. പിന്നീട് നിരവധി അവസരങ്ങള്‍ അർജന്റീനയുടെ വശത്ത് നിന്നുണ്ടായെങ്കിലും ആദ്യ പകുതിയില്‍ പിന്നീട് പന്ത് വലയിലെത്തിയില്ല . ഇതിനിടെ ചില കൗണ്ടർ അറ്റാക്കുകൾ ഓസ്‌ട്രേലിയയുടെ ഭാഗത്ത് നിന്നുണ്ടായി.
രണ്ടാം പകുതിൽ പകരക്കാരനായി കളത്തിലിറങ്ങിയ ജെര്‍മന്‍ പെസല്ലയിലൂടെ 68-ാം മിനിറ്റില്‍ രണ്ടാം ഗോളും നേടി. ഇടതുവിങ്ങില്‍ നിന്ന് വന്ന റോഡ്രിഗോ ഡി പോളിന്റെ ക്രോസ് ഹെഡറിലൂടെ വലയിലെത്തിച്ചാണ് പെസല്ല ഗോൾ നേടിയത്. ജൂണ്‍ 19-ന് ഇന്തോനേഷ്യയ്‌ക്കെതിരേയാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം.