Saturday, May 18, 2024
spot_img

മിലൻ കാ ഇതിഹാസ്, പരമ്പര -05 ചൈനീസ് അധിനിവേശവും, പോർച്ചുഗൽ അധിനിവേശത്തിൻ്റെ അന്ത്യവും| സിപി കുട്ടനാടൻ

ടിബറ്റൻ ബുദ്ധവംശജരുടെ ആത്മീയ നേതാവിനുള്ള സ്ഥാനപ്പേരാണ് “ദലൈലാമ.” ടിബറ്റിൻ്റെ ചരിത്രാരംഭം മുതൽ തന്നെ അവർക്ക് ചൈനയുമായി പലവിധ അലോസരങ്ങളുമുണ്ടായിരുന്നു. ചൈനയുടെ അധിനിവേശം ടിബറ്റിൽ ഉണ്ടായത് അവിടുത്തെ ജനങ്ങളെ ചൊടിപ്പിച്ചു. 1959 മാർച്ച് 17ന് ദലൈലാമ ടിബറ്റിൽ നിന്നും പലായനം ചെയ്ത് രാഷ്ട്രീയ അഭയത്തിനായി മാർച്ച് 31ന് ഇന്ത്യയിലെത്തി. ഡെറാഡൂണിലെ മൊസ്സൂറിയിൽ വെച്ച് അദ്ദേഹത്തെ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രു സ്വീകരിച്ചു. ദലൈലാമയ്ക്ക് ഇന്ത്യ അഭയം കൊടുത്തത് ചൈനയെ ചൊടിപ്പിച്ചു. അവർ കൂടുതൽ ശല്യങ്ങളുമായി ഇന്ത്യയുടെ മെക്കിട്ട് കയറാൻ തുടങ്ങി.

1959 സെപ്റ്റംബർ 26ന് സിപിഐ അഖിലേന്ത്യാ നേതൃത്വം, ‘ചൈനയ്ക്ക് ഇന്ത്യയുടെ നേർക്ക് ആക്രമണ ലക്ഷ്യമില്ലെന്നും തർക്കം അടിയന്തരമായി കൂടിയാലോചിച്ച് പരിഹരിക്കണം’ എന്ന് നിലപാടെടുത്തു. ചൈന ഇന്ത്യയിൽ അതിക്രമിച്ചു കയറ‍ുകയും ഇന്ത്യൻ പൊലീസുകാരെ കൊലപ്പെടുത്തുകയും തടവുകാര‍ാക്കുകയും ചെയ്തിട്ടും കമ്യുണിസ്റ്റ് പാർട്ടിയുടെ ദേശവഞ്ചന ഈ വാക്കുകളിലൂടെ പുറത്തേയ്ക്ക് വമിച്ചത് എന്തുതരം സൈദ്ധാന്തിക വിചാരം ഇവർ പിന്തുടരുന്നതിനാലാണെന്ന് സമകാലിക കേരളത്തിലെ സിപിഎം സമ്മേളനങ്ങളിലെ ചൈനാ സ്തുതികൾ കേട്ടാൽ മനസിലാകും.

1959 ഒക്ടോബർ 25ന് ബോംബെയിൽ നടന്ന പൊതുയോഗത്തിൽ സഖാവ്. എസ്. എ. ഡാങ്കേ ചൈനയുടെ നിലപാടിനെ എതിർത്തു പ്രസംഗിച്ചു. ചൈനയുടെ ആക്രമണം കരുതിക്കൂട്ടിയുള്ളതാണെന്നും ഇന്ത്യയുടെ മണ്ണ് ചൈന കയ്യടക്കിയത് തെറ്റാണെന്നും ഇതിനെ എതിർക്കേണ്ടത് ഓരോ കമ്യൂണിസ്റ്റുകാരൻ്റെയും കടമയാണെന്നും ഡാങ്കേ പറഞ്ഞു. ഇതിനെ തുടർന്ന് 1959 നവംബർ 14ന് മീററ്റിൽ കമ്യുണിസ്റ്റ് പാർട്ടിയുടെ നേതൃത്വം ഡാങ്കെയുടെയും ഇന്ത്യൻ സർക്കാരിൻ്റെയും നിലപാടിനെ ശരിവച്ചുകൊണ്ട് മക്മോഹൻ ലൈനിൻ്റെ തെക്കു ഭാഗത്തുള്ള പ്രദേശം ഇന്ത്യ‍യുടേതാണന്ന നിലപാട് കൈക്കൊണ്ടു.

1959, 60 കാലഘട്ടങ്ങളിൽ സ്വതന്ത്ര ഭാരതത്തിലെ വടക്കു കിഴക്കൻ പ്രദേശങ്ങളായ ലഡാക്ക് അടക്കമുള്ള സ്ഥലങ്ങൾ കമ്യുണിസ്റ്റ് ചങ്കിലെ ചൈന കയ്യേറി ചെങ്കൊടി നാട്ടി. ഇന്ത്യയിലെ മാർക്സിസ്റ്റ് ഹൃദയങ്ങൾക്ക് ആനന്ദമകരന്ദമുണ്ടായി. ഇന്ത്യൻ ജനാധിപത്യ സംവിധാനത്തെ തകർക്കുവാനും അതിലൂടെ കമ്യുണിസ്റ്റ് വത്കരിയ്ക്കാനും ഉടൻ സാധിയ്ക്കുമെന്ന് അവർ ആത്മാർത്ഥ സ്വപ്നങ്ങൾ കാണാൻ തുടങ്ങി.

1960കളിൽ തന്നെ മിസോ ഹിൽസിലെ ജനങ്ങൾ മിസോ നാഷണൽ ഫ്രണ്ട് എന്ന തീവ്രസ്വഭാവമുള്ള ഗറില്ലാ സംഘടന രൂപീകരിച്ച് സായുധ കലാപങ്ങൾക്കായി പരിശീലനം നടത്തി. ഈ വിഘടനവാദ പ്രവർത്തനങ്ങൾക്ക് ക്രിസ്ത്യൻ മിഷനറിമാരുടെ പിന്തുണയുമായുണ്ടായിരുന്നു. സങ്കുചിതമായ ചിന്തകൾക്ക് മതപരിവർത്തനത്തിലൂടെ വിഘടനവാദ പരിപ്രേക്ഷ്യം നൽകുവാൻ അവർ പ്രോത്സാഹനങ്ങൾ നൽകി. ഇതോടെ ആർഎസ്എസ് നേതൃത്വം ആസാം പ്രദേശത്ത് ശ്രദ്ധ പതിപ്പിയ്ക്കുകയും വിഘടന പ്രവർത്തനങ്ങളെ പ്രതിരോധിയ്ക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുവാനും അവിടങ്ങളിൽ ഭാരത ദേശീയത പ്രചരിപ്പിയ്ക്കുവാനുമുള്ള ശ്രമങ്ങൾ ആരംഭിയ്ക്കുകയും ചെയ്തു. നിരവധി ആർഎസ്എസ് പ്രചാരകന്മാരെ ഇന്ത്യയുടെ പലഭാഗങ്ങളിൽ നിന്നും ആസ്സാമിലെത്തിയ്ക്കാൻ ആർഎസ്എസിന് സാധിച്ചു.

നെഹ്രുവിൻ്റെ പഞ്ചശീല തത്വങ്ങൾ കമ്യുണിസ്റ്റ് ധാർഷ്ട്യത്തിന് മുമ്പാകെ പരാജയമടഞ്ഞു. ചേരിചേരാനയം എന്നത് പാലിയ്ക്കാതിരിയ്ക്കാൻ ഇന്ത്യ നിർബന്ധിയ്ക്കപ്പെട്ടു. ജവഹർലാൽ നെഹ്രുവിൻ്റെ പ്രതിച്ഛായ തകർന്നടിഞ്ഞു. ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ ഈ സംഭവത്തെ രാഷ്ട്രീയമായി തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചു. രാജ്യരക്ഷാ മന്ത്രി വികെ കൃഷ്ണമേനോനെയും കോൺഗ്രസ്സ് പാർട്ടിയെയും നെഹ്‌റു സർക്കാരിനെയും പ്രതിക്കൂട്ടിലാക്കുന്ന പ്രചാരണം രാജ്യമെമ്പാടും നടന്നു.

തിരഞ്ഞെടുപ്പ് അഭിമുഖീകരിയ്ക്കുമ്പോൾ ഈ വിഷയം തിരിച്ചടിയാകും എന്ന് മനസിലാക്കിയ നെഹ്‌റു, കമ്യുണിസ്റ്റ് പട്ടാളത്തോടുള്ള പരാജയബോധം ഗ്രസിച്ച ജനതയുടെ ദേശീയ വികാരം ഉണർത്തിയാൽ മാത്രമേ കോൺഗ്രസ്സിന് രക്ഷയുണ്ടാകൂ എന്ന ബോധ്യത്തിലെത്തിച്ചേർന്നു. അതിനായി പോർട്ടുഗീസുകാരിൽ നിന്നും ഗോവയടക്കമുള്ള പ്രദേശങ്ങൾ പിടിച്ചെടുത്ത് ദേശീയ വൈകാരികത ഉണർത്താൻ തന്നെ അദ്ദേഹം തീരുമാനിച്ചു.

തുടർന്ന് 1961 ഡിസംബർ 15ന് ഓപ്പറേഷൻ വിജയ് നടപ്പാക്കാൻ പട്ടാളത്തിന് ഉത്തരവ് നൽകി. ലെഫ്റ്റനൻ്റ് ജനറൽ ജയന്തോനാഥ് ചൗധരിയുടെ നേതൃത്വത്തിൽ ഇന്ത്യൻ പട്ടാളം ഗോവയടക്കമുള്ള പോർച്ചുഗീസ് അധീന പ്രദേശങ്ങളിലേക്ക് മാർച്ച് ചെയ്തു. വിമാന വാഹിനി കപ്പലടക്കം 45000 ഇന്ത്യൻ പട്ടാളക്കാർ സർവ്വ സന്നാഹങ്ങളുമായി ഗോവയിലേക്ക് നീങ്ങി. ഇന്ത്യയെമ്പാടും ഇതൊരു വലിയ വാർത്തയായി.

ഡിസംബർ 17ന് പട്ടാള നടപടികൾ ആരംഭിച്ചു. ജനങ്ങൾക്ക് പൗരുഷത്തിൻ്റെ ആവേശം നൽകിക്കൊണ്ട് സൈനിക നടപടിയുടെ വാർത്തകൾ ഗ്രാമഗ്രാമാന്തരങ്ങളിൽ എത്തിച്ചേർന്നു. വെറും 36 മണിക്കൂറുകൾ കൊണ്ട് പോർച്ചുഗീസ് ഭരണത്തിൻ്റെ അന്ത്യം കുറിച്ച് ഇന്ത്യൻ സൈന്യം നടപടികൾ അവസാനിപ്പിച്ചു. ഡിസംബർ 19ന് ഗോവ, ദാദ്ര നഗർ ഹവേലി, ദാമൻ ഡിയു എന്നിവ ഇന്ത്യൻ യൂണിയനിൽ കൂട്ടിച്ചേർക്കപ്പെട്ടു.

22 ഇന്ത്യൻ സൈനികരും 30 പോർച്ചുഗൽ സൈനികരും ഈ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഈ ചെറു യുദ്ധത്തിൽ ഇന്ത്യൻ ആർമിയ്‌ക്കൊപ്പം ആർഎസ്എസ് പ്രവർത്തകരും അണിചേർന്നിരുന്നു. പത്രങ്ങൾ നെഹ്രുവിനെയും കോൺഗ്രസ്സ് സർക്കാരിനെയും വാനോളം പുകഴ്ത്തി. തുടർന്നുള്ള 5 മാസക്കാലം ഗോവയെ ഭരിയ്ക്കാൻ പട്ടാളത്തിന് ഉത്തരവാദിത്വം നൽകി. പിന്നെ കേന്ദ്ര ഭരണ പ്രദേശമാക്കി സിവിലിയൻ ഭരണകൂടത്തെ സ്ഥാപിച്ചു. പിൽക്കാലത്ത് ഗോവ പരിപൂർണ സംസ്ഥാനമായി.

സോവിയറ്റ് യൂണിയൻ സ്റ്റാലിൻ ശൈലിയിൽ നിന്നും മാറുന്ന പുതിയ നയങ്ങളെക്കുറിച്ചും പാശ്ചാത്യ ലോകവുമായുള്ള അന്താരാഷ്ട്ര സമാധാനപരമായ സഹവർത്തിത്വത്തെക്കുറിച്ചും യാഥാസ്ഥിതിക മാർക്‌സിസത്തിൻ്റെ വ്യാഖ്യാനത്തെക്കുറിച്ചുള്ള 1960ലെ ചൈന-സോവിയറ്റ് സംവാദങ്ങൾ തർക്കങ്ങളായിമാറി ചൈനീസ് കമ്യുണിസ്റ്റ് പാർട്ടി ചെയർമാൻ മാവോ സെതൂംഗ് ഇതിനെ റിവിഷനിസം (തിരുത്തൽവാദം) എന്ന് വിമർശിച്ചു. വല്ല രാജ്യങ്ങളും തമ്മിലുണ്ടായ ഈ തർക്കത്തിൽ എന്തോ വലിയ ആശയപരമായ സംഗതിയുണ്ടെന്ന് ധരിച്ചു വശായ ഇന്ത്യൻ കമ്യുണിസ്റ്റ് വിഡ്ഢികളുടെ ഇടയിലും ഈ തർക്കം കടന്നുവന്നു. ഇതിൻ്റെ ഭാഗമായി സിപിഐയിൽ കൂടുതൽ വിള്ളൽ വീഴാൻ തുടങ്ങി.

ഇന്ത്യയെ 16 കഷണമാക്കി വിഭജിയ്ക്കണം എന്ന് മുമ്പ് അഭിപ്രായപ്പെട്ട മാർക്സിസ്റ്റ് സൈദ്ധാന്തികനായ ഡോ. ഗംഗാധർ അധികാരി ഇന്ത്യൻ ദേശീയ ബൂർഷ്വാസികളുമായി സഹകരിച്ച് ദേശീയ ജനാധിപത്യം സ്ഥാപിക്കണമെന്ന വാദവുമായി 1961 ഏപ്രിലിൽ ചേർന്ന സിപിഐ ദേശീയ കൗൺസിലിൽ രംഗത്തിറങ്ങി (കമ്യുണിസ്റ്റുകാർ മിക്കപ്പോഴും ഉപയോഗിയ്ക്കുന്ന ബൂർഷ്വ എന്ന പദത്തിൻ്റെ അർഥം പലർക്കും അറിയാൻ വയ്യ. അതിനാൽ പറയുകയാണ്,. ഫ്രഞ്ച് വാക്കായ “Bourgeois” എന്നതാണ് ഇതിൻ്റെ ശരിയായ പദം. ബൂർഗ് എന്നാൽ നഗരവാസി എന്നാണർത്ഥം നഗരങ്ങളിൽ താമസിയ്ക്കുന്ന പണക്കാരെ ഉദ്ദേശിച്ചാണ് ഇത് ആദ്യമൊക്കെ പ്രയോഗിയ്ക്കപ്പെട്ടത്. കൂടാതെ മാർക്സിയൻ സിദ്ധാന്തത്തോട് ആഭിമുഖ്യമില്ലാത്ത അവനവൻ്റെ കാര്യങ്ങൾ നോക്കി കുഴപ്പത്തിനൊന്നും പോകാതെ ജീവിയ്ക്കുന്ന മാന്യന്മാരെ അഭിനന്ദനപരമല്ലാതെ വിളിയ്ക്കാൻ മാർക്സിസ്റ്റു വേട്ടാവളിയന്മാർ ഈ പദം ഉപയോഗിയ്ക്കുന്നു). ഇന്ത്യൻ പട്ടാളത്തിൻ്റെ ഇടിയുടെ പവർ അപാരം തന്നെ. ഇന്ത്യയെ വിഭജിച്ച് പണ്ടാരമടക്കണം എന്ന് വാദിച്ച ജി . അധികാരിയ്ക്ക് ഇപ്പോൾ ദേശീയ ജനാധിപത്യം വേണമത്രേ. വിചിത്രം തന്നെ മാർക്സിസ്റ്റ് കോപ്പിരാട്ടികൾ. എന്തൊക്കെ നമ്പറുകളാണ് ഇവർ പടച്ചിറക്കുന്നതെന്ന് വായനക്കാർ മനസിലാക്കണം. ഒരു മാർക്സിസ്റ്റ് ഐറണി വഴിയേ പറഞ്ഞു എന്നുമാത്രം.

1962 ഒക്ടോബർ 20ന് ചൈന വീണ്ടും ഇന്ത്യയെ ആക്രമിച്ചു. ദുർബലമായിരുന്ന ഇന്ത്യൻ പട്ടാളത്തിന് രാഷ്ട്രീയ പിന്തുണ ലഭിയ്ക്കാൻ തന്നെ വൈകി. അത് മാത്രമല്ല സമതല പ്രദേശങ്ങളിൽ മാത്രം യുദ്ധം ചെയ്തു പരിചയിച്ചിരുന്ന ഇന്ത്യൻ പട്ടാളക്കാർക്ക് മലനിരകളിലെ യുദ്ധ തന്ത്രം മനസിലാകാതെ പോയതും നമുക്ക് തിരിച്ചടിയായി. സോവിയറ്റ് യൂണിയൻ അടക്കമുള്ള കമ്യുണിസ്റ്റ് രാജ്യങ്ങൾ പ്രശ്‌നത്തിൽ ഇടപെടാതെ നിന്നു. ഇതോടെ, 1962 ഒക്ടോബർ 25ന് ആദ്യമായി ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. (ഈ അടിയന്തരാവസ്ഥയെക്കുറിച്ച് ആർക്കും ആക്ഷേപമില്ല). 1962ലെ ഡിഫൻസ് ഓഫ് ഇന്ത്യ ഓർഡിനൻസും പ്രഖ്യാപിയ്ക്കപ്പെട്ടു.

തുടരും….

Related Articles

Latest Articles