ആലപ്പുഴ: വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത മന്ത്രി സജി ചെറിയാന്റെ ഗണ്‍മാന് സസ്പെന്ഷന്. ആലപ്പുഴ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്തതിനാണ് നടപടി. ഗണ്‍മാന്‍ അനീഷ് മോനെ സസ്‌പെന്‍ഡ് ചെയ്ത് കൊണ്ട് ഇന്റലിജന്‍സ് ഐജിയാണ് ഉത്തരവിറക്കിയത്. അനീഷ് മോനെതിരെ വകുപ്പുതല അന്വേഷണം നടത്താനും ഉത്തരവില്‍ പറയുന്നു.
ശനിയാഴ്ച രാത്രി 11.45ന് മെഡിക്കല്‍ കോളജിലെ പതിനാറാം വാര്‍ഡിലായിരുന്നു സംഭവം. തുടർന്ന്
തിങ്കളാഴ്ചയാണ് തന്നെ മർദ്ദിച്ചെന്ന് ചൂണ്ടിക്കാട്ടി ഹൗസ് സർജൻ ജൂമീന ഗഫൂർ പരാതി നൽകിയത്. അനീഷിന്റെ പിതാവ് കുഞ്ഞുകുഞ്ഞിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില വഷളായതോടെ ഇദ്ദേഹത്തെ വാര്‍ഡില്‍ നിന്ന് മാറ്റുന്നതിനിടെ അനീഷ് മോന്‍ എത്തി.
തുടർന്ന് രോഗി മരിച്ചതോടെ ചികിത്സാ പിഴവാണെന്ന് ആരോപിച്ച് കൂടെയുണ്ടായിരുന്നവര്‍ ഡോക്ടര്‍മാരോടും നേഴ്‌സുമാരോടും തട്ടിക്കയറി. വാക്കേറ്റത്തിനിടെ ഗണ്‍മാന്‍ വനിതാ ഹൗസ് സര്‍ജനെ മര്‍ദ്ദിച്ചെന്നാണ് ജീവനക്കാര്‍ പറയുന്നത്. സംഭവത്തില്‍ ഗണ്‍മാന്‍ കുറ്റം ചെയ്തതായി കണ്ടെത്തിയതായി അമ്പലപ്പുഴ പൊലീസ് കണ്ടെത്തി. അമ്പലപ്പുഴ പൊലീസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.