തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന് മന്ത്രി പുത്രൻ നൽകിയ വിരുന്നിനെപ്പറ്റി അന്വേഷണമാരംഭിച്ചു. 2018 ൽ തിരുവനന്തപുരത്താണ് വിരുന്നൊരുക്കിയത്. മന്ത്രിപുത്രന്റെ പാസ്പോര്‍ട്ടിലെ പ്രശ്നം പരിഹരിച്ചതിനായിരുന്നു വിരുന്ന്. വിരുന്നിലെ ദൃശ്യങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ ശേഖരിക്കുകയാണ്. ഈ വിരുന്നിന് ശേഷമാണ് മന്ത്രിപുത്രന്‍ ലൈഫ് മിഷനിലെ ഇടനിലക്കാരനായത്.
ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് യൂണിടാക് നല്‍കിയ നാല് കോടിയിലധികം രൂപ കമ്മീഷനില്‍ നിന്ന് ഒരു പങ്ക് മന്ത്രിയുടെ മകനും ലഭിച്ചുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ചില സൂചനകള്‍ ലഭിച്ചിരുന്നു.
സംഭവത്തില്‍ മന്ത്രി പുത്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വരും ദിവസങ്ങളില്‍ ചോദ്യം ചെയ്‌തേക്കും. അതേസമയം ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസ് മന്ത്രി പുത്രന് ഇതുവരെ നല്‍കിയിട്ടില്ല. സ്വപ്‌നയ്ക്ക് കമ്മീഷന്‍ നല്‍കിയ കമ്പനികളുടെ പ്രതിനിധികളേയും ചോദ്യം ചെയ്യുമെന്നാണ് സൂചന.