ലക്നൗ∙ മുംബൈയ്ക്കെതിരായ ഐപിഎൽ മത്സരത്തിന്റെ അവസാന ഓവറിൽ 11 റൺസ് അകലെ മുംബൈ വിജയത്തിനായി വെമ്പി നിൽക്കുമ്പോൾ പന്തെറിയാൻ ലക്നൗ പേസർ മൊഹ്സിൻ ഖാന് എത്തിയപ്പോൾ ലക്നൗ ആരാധകർ പോലും ഒന്ന് ആശങ്കപ്പെട്ടു. എന്നാൽ എല്ലാപേരെയും ഞെട്ടിച്ചുകൊണ്ട് 5 റൺസ് മാത്രം വഴങ്ങി മൊഹ്സിൻ ലോകത്തോട് വിളിച്ചുപറഞ്ഞു തന്റെ കാലം കഴിഞ്ഞിട്ടില്ല !
വമ്പനടിക്കാരായ ടിം ഡേവിഡും കാമറൂൺ ഗ്രീനും ക്രീസിൽ നിൽക്കുമ്പോൾ 11 റൺസ് പ്രതിരോധിക്കുക എന്നത് ഏതൊരു ബൗളറെ സംബന്ധിച്ചടുത്തോളം അത്ര എളുപ്പമല്ല. പക്ഷേ, മൊഹ്സിൻ ഖാന്റെ ഓവറിൽ മുംബൈയ്ക്ക് നേടാനായത് 5 റൺസ് മാത്രം. ലക്നൗ വിജയം 5 റൺസിന്. സ്കോർ: ലക്നൗ 3ന് 177, മുംബൈ 5ന് 172.
കഴിഞ്ഞ വർഷത്തെ ഐപിഎലിൽ മിന്നും പ്രകടനവുമായി തിളങ്ങിയ മൊഹ്സിന്, ഇന്ത്യൻ ടീമിലേക്കുള്ള വിളി ഉറപ്പിച്ച സാഹചര്യത്തിലാണ് ഗുരുതര പരിക്കേൽക്കുന്നത്. ഇടതു തോളിനേറ്റ പരുക്കു കാരണം ഒരു വർഷത്തോളം ചികിത്സയിലായിരുന്ന മൊഹ്സിന് ഇനി ക്രിക്കറ്റ് കളിക്കാൻ സാധിക്കുമോ എന്നുപോലും സംശയമായിരുന്നു. എന്നാൽ മുംബൈയ്ക്കെതിരെയുള്ള ഉജ്വലമായ ഓവറോടെ മൊഹ്സിൻ തന്റെ ദുരിതകാലം മറികടന്നു.ഇനി ഇന്ത്യൻ ടീമിലേക്കുള്ള വിളി സ്വപ്നം കണ്ടുതുടങ്ങിയിരിക്കുകയാണ് മൊഹ്സിൻ