തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുമ്പോഴും കടമെടുപ്പ് സർവ്വകാല റെക്കോർഡിൽ നിൽക്കുമ്പോഴും ധനവകുപ്പിന്റെ ചെലവ് ചുരുക്കൽ നിർദ്ദേശങ്ങളെ കാറ്റിൽപ്പറത്തി ക്ലിഫ് ഹൗസിൽ ലിഫ്റ്റ് നിർമ്മിക്കുന്നതിന് 25.50 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായി. ഒരു നില മാത്രമുള്ള ഔദ്യോഗിക വസതിയിൽ ലിഫ്റ്റിന്റെ ആവശ്യമെന്ത് എന്ന ചോദ്യം ബാക്കി നിൽക്കുമ്പോഴാണ് ഖജനാവിൽ നിന്ന് ലക്ഷങ്ങൾ പൊടിച്ച് പിണറായി സർക്കാർ ധൂർത്ത് നടത്തുന്നത്. കഴിഞ്ഞ ദിവസമാണ് ലിഫ്റ്റ് നിർമ്മാണത്തിനുള്ള തുക അനുവദിച്ചുകൊണ്ട് പൊതുമരാമത്ത് വകുപ്പിൽ നിന്ന് തുക അനുവദിച്ചുകൊണ്ട് ഉത്തരവിറങ്ങിയത്. ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മ്മിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയര്‍ നല്‍കിയ എസ്റ്റിമേറ്റ് പ്രകാരമാണ് തുക അനുവദിച്ചിരിക്കുന്നത്. ചെലവ് ചുരുക്കണമെന്ന ധനവകുപ്പിന്റെ നിര്‍ദ്ദേശം നിലനില്‍ക്കെയാണ് ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് പണിയാനുള്ള തീരുമാനം. ക്ലിഫ് ഹൗസില്‍ ആദ്യമായിട്ടാണ് ലിഫ്റ്റ് നിര്‍മ്മിക്കുന്നത്.
ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് പണിയുന്നതിന് 42.90 ലക്ഷം രൂപ നേരത്തെ അനുവദിച്ചിരുന്നു. ഇത് ഏറെ വിവാദമായിരുന്നു. ചെലവ് ചുരുക്കണമെന്ന ധനവകുപ്പിന്റെ നിര്‍ദ്ദേശം നിലനില്‍ക്കെയാണ് ക്ലിഫ് ഹൗസില്‍ ഇപ്പോൾ ലിഫ്റ്റ് പണിയുന്നതിന് പൊതുമരാമത്ത് വകുപ്പ് തുക അനുവദിച്ചിരിക്കുന്നത്. സർക്കാരിന്റെ ഈ ധൂർത്ത് പലപ്പോഴും സിപിഎം നേതാക്കൾക്ക് സുഖ സൗകര്യങ്ങൾ ചെയ്യുന്നതിനാണ് എന്നത് ആശങ്കാജനകമാണ്. നേരത്തെ ഖാദി ബോര്‍ഡ് ചെയര്‍മാന്‍ പി ജയരാജന്‍ അടക്കമുള്ളവര്‍ക്ക് പുതിയ കാര്‍ വാങ്ങുന്നത് ഏറെ വിവാദമായിരുന്നു. 33 ലക്ഷം രൂപയാണ് അത്യാധുനിക സംവിധാനങ്ങൾ ഘടിപ്പിച്ച ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങാൻ സിപിഎം നേതാവായ പി ജയരാജന് അനുവദിച്ചത്. അനാരോഗ്യവും സുരക്ഷാ പ്രശ്നങ്ങളും പെരുപ്പിച്ച് കാട്ടിയാണ് കാർ അനുവദിച്ചതെന്ന് വ്യക്തമാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക നില പരിഗണിക്കാതെയുള്ള ഈ ധൂർത്തിനെതിരെ പ്രതിഷേധം പുകയുകയാണ്.