ദില്ലി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ദില്ലിയിലെ ആംആദ്മി നേതാക്കളുടെ വസതികളിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന. ഇന്ന് രാവിലെയാടെയാണ് ഇഡി സംഘം റെയ്ഡ് ആരംഭിച്ചത്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പേഴ്‌സണൽ സെക്രട്ടറി ബിഭവ് കുമാർ ഉൾപ്പെടെയുള്ളവരുടെ വസതികളിലാണ് പരിശോധനയെന്നാണ് റിപ്പോർട്ടുകൾ.
ദില്ലിയിലെ 12 ഇടങ്ങളിലാണ് പരിശോധന. ദില്ലി ജലബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നടപടി. ബോർഡ് മെമ്പർ ഷഹലബ് കുമാറിന്റെ വീടും ഉൾപ്പെടുന്നു. ഇതിന് പുറമേ ആംആദ്മി പാർട്ടി ട്രഷറർ എൻ.ഡി ഗുപ്തയുടെ വീടിലും പരിശോധന നടത്തുന്നുണ്ട്. രാജ്യസഭാ എംപി കൂടിയാണ് എൻ.ഡി ഗുപ്ത. ജല ബോർഡിലെ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐയും ആന്റി കറപ്ഷൻ ബ്യൂറോയും കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതിനോട് അനുബന്ധിച്ച കള്ളപ്പണ കേസിലാണ് ഇഡി അന്വേഷണം. മീറ്ററുകളുടെ വിതരണം, സ്ഥാപിക്കൽ, പരിശോധന, കമ്മീഷൻ ചെയ്യൽ എന്നിവയ്ക്കുള്ള ടെൻഡർ ഒരു സ്വകാര്യ കമ്പനിയ്ക്ക് നൽകി സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്നാണ് കണ്ടെത്തൽ.