മങ്കിപോക്‌സ് സ്ഥിരീകരിച്ച വ്യക്തിക്കൊപ്പം യാത്ര ചെയ്ത രണ്ട് പേർ കോട്ടയം ജില്ലയിൽ നിരീക്ഷണത്തിൽ. രോഗം സ്ഥിരീകരിച്ച കൊല്ലം സ്വദേശിക്കൊപ്പം വിമാനത്തിൽ യാത്ര ചെയ്തവരാണ് രണ്ട് പേരും. നിലവിൽ ഇരുവർക്കും ലക്ഷണങ്ങളില്ലെന്നും ആശങ്ക വേണ്ടെന്ന് ഡിഎംഒ അറിയിച്ചു. അതേസമയം രോഗി സഞ്ചരിച്ച ഓട്ടോ ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടുണ്ട്.
രോഗി ആശുപത്രിയിലെത്തിയതും അവിടെ നിന്നും പോയതും വ്യത്യസ്ത ഓട്ടോകളിലാണെന്ന് കണ്ടെത്തി. ഇവരോട് 21 ദിവസത്തെ നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗിയെ എത്തിച്ച ടാക്സിയുടെ ഡ്രൈവറെ ഇനി തിരിച്ചറിയാൻ ഉണ്ട്. രോഗി സഹകരിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് അറിയിച്ചിരുന്നു.