കൊച്ചി: കെപിസിസി പ്രസിഡന്റ് സുധാകരനെതിരായ വഞ്ചനാക്കേസിൽ ശക്തമായ തെളിവുകളും സാക്ഷിമൊഴികളുമുണ്ടെന്ന് ക്രൈംബ്രാഞ്ച്. മോൻസൻ മാവുങ്കലിന്‍റെ പക്കൽ നിന്ന് പത്തുലക്ഷം വാങ്ങിയതിന് തെളിവുകളുണ്ടെന്നാണ് അന്വേഷണസംഘം കോടതിയെ അറിയിച്ചിരിക്കുന്നത്. ബുധനാഴ്ചയാണ് സുധാകരനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരിക്കുന്നത്.
എന്നാൽ കേസിനെ രാഷ്ട്രീയമായി നേരിടാനാണ് കോൺഗ്രസ് നീക്കം. ഇന്ന് രാവിലെ 11ന് കെ സുധാകരൻ മാദ്ധ്യമങ്ങളെ കാണും. വിഷയത്തിൽ പ്രതികരിക്കുമെന്നാണ് വിവരം.
മോൻസൻ മാവുങ്കൽ തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ ഇന്നലെയാണ് പ്രതി ചേർത്തത്. വഞ്ചനാക്കുറ്റം ചുമത്തിയാണ് കെ സുധാകരനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. രണ്ടാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്.