ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടക്കാനിരിക്കുന്ന പര്യടനത്തില്‍ ഫലം തീരുമാനിക്കുക ഒരു ഇന്ത്യന്‍ താരമായിരിക്കുമെന്ന് മുന്‍ ഇംഗ്ലീഷ് സ്പിന്നര്‍ മോണ്ടി പനേസര്‍. ഇന്ത്യയുടെ വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനായിരിക്കും ആ എക്‌സ് ഫാക്ടറെന്നാണ് പനേസര്‍ വിലയിരുത്തുന്നത്.
ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ അശ്വിന്‍ മികച്ച പ്രകടനമായിരുന്നു നടത്തിയത്. അതുകൊണ്ടു തന്നെ ഒരുപാട് ആത്മവിശ്വാസത്തോടെയായിരിക്കും അശ്വിന്‍ ഇംഗ്ലണ്ടിനെതിരേ കളിക്കുക. അശ്വിനെതിരേ ഇംഗ്ലണ്ട് താരങ്ങള്‍ എങ്ങനെ കളിക്കുന്നുവെന്നതായിരിക്കും പരമ്പരയുടെ ഫലം തീരുമാനിക്കുക. അശ്വിന്‍ കൂടുതല്‍ സ്മാര്‍ട്ടായി മാറിക്കഴിഞ്ഞുവെന്നു സമീപകാലങ്ങളിലെ പ്രകടനം തെളിയിക്കുന്നു. ഇപ്പോള്‍ അദ്ദേഹം കരിയറിലെ ഏറ്റവും മികച്ച ഫോമിണ്’ പനേസര്‍ വ്യക്തമാക്കി.
ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ അഭാവമാണ് ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ ഒരേയൊരു വീക്ക്‌നെസെന്നു പനേസര്‍ പറയുന്നു. ജഡേജയെ തീര്‍ച്ചയായും മിസ് ചെയ്യും. അശ്വിന് പിന്തുണ നല്‍കാന്‍ ശേഷിയുള്ള ഒരാളെയാണ് വേണ്ടത്. അക്ഷര്‍ പട്ടേലിനെ ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷെ ജഡേജയെപ്പോലെ ടീമില്‍ വ്യത്യാസമുണ്ടാക്കാന്‍ അക്ഷറിനായേക്കില്ലെന്നും പനേസര്‍ അഭിപ്രായപ്പെട്ടു. ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് ജയിക്കണമെങ്കില്‍ ക്യാപ്റ്റന്‍ ജോ റൂട്ട് മികച്ച ബാറ്റിങ് കാഴ്ചവയ്ക്കണം അദ്ദേഹം കൂട്ടിച്ചേർത്തു.