ദില്ലി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടന്ന് സംഘർഷങ്ങൾക്ക് പിന്നാലെ സമരക്കാരെ ഇന്ന് തന്നെ ഒഴിപ്പിക്കാനൊരുങ്ങി യു.പി. സര്‍ക്കാര്‍. സമരവേദി ഒഴിപ്പിക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടതിന് പിന്നാലെയാണ് പൊലീസ് കർശന നടപടിയിലേക്ക് കടന്നത്. കർഷകർ സമരം ചെയ്യുന്ന റോഡുകൾ ഒഴിപ്പിച്ചെടുക്കാനും ഗാസിപ്പൂർ ഭരണ കൂടം നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രദേശത്ത് കൂടുതല്‍ പോലീസിനേയും അര്‍ധ സൈനിക വിഭാഗത്തേയും വിന്യസിച്ചിട്ടണ്ട്. റിപ്പബ്ലിക് ദിനത്തിൽ നടന്ന സംഘർഷത്തിൽ പ്രതിയായ കർഷക നേതാവ് രാകേഷ് ടിക്കായത്തിയത്തിനോട് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയ്യാറായിട്ടില്ല.
റിപ്പബ്ലിക് ദിനത്തിലെ അക്രമങ്ങൾക്ക് പിന്നാലെയാണ് സമര നേതാക്കൾക്കെതിരെ പൊലീസ് നടപടി ശക്തമാക്കിയത്. 20 കർഷക നേതാക്കൾക്ക് എതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ചെങ്കോട്ട അക്രമത്തിൽ യോഗേന്ദ്ര യാദവ്, ബൽദേവ് സിംഗ് സിർസ ഉൾപ്പടെ ഇരുപത് കർഷക നേതാക്കൾക്കെതിരെയാണ് പൊലീസ് നടപടി.