Saturday, May 4, 2024
spot_img

അക്ഷരപ്രേമികളുടെയും കലാകാരന്‍മാരുടെയും കേന്ദ്രമായ ഒരു ക്ഷേത്രം അതാണ് മൂകാംബിക ക്ഷേത്രം

അക്ഷരപ്രേമികളുടെയും കലാകാരന്‍മാരുടെയും കേന്ദ്രമായ മൂകാംബിക ക്ഷേത്രം
മലയാളികളുടെ ഇടയില്‍ കൊല്ലൂരിനോളം പ്രശസ്തമായ മറ്റൊരു ക്ഷേത്രം കാണില്ല. മലകളാല്‍ ചുറ്റി നില്‍ക്കുന്ന ഈ ക്ഷേത്രം അക്ഷരപ്രേമികളുടെയും കലാകാരന്‍മാരുടെയും ഒക്കെ ആശ്രയം തന്നെയാണ് എന്നു പറയാം. ഇവിടെ ആദ്യാക്ഷരം കുറിക്കാനും അരങ്ങേറ്റം നടത്താനും ആഗ്രഹിക്കുന്നവര്‍ ഒട്ടും കുറവല്ല. എന്നാല്‍ മനസ്സില്‍ തോന്നുമ്പോള്‍ ഓടിയെത്തുക എന്നത് ഈ ക്ഷേത്രത്തെ സംബന്ധിച്ചെടുത്തോളം അസാധ്യമാണ്. കൊല്ലൂരിലെ ദേവി വിചാരിച്ചാല്‍ മാത്രമേ ഇവിടെഎത്തിപ്പെടാന്‍ പറ്റൂ എന്നാണ് വിശ്വാസം.
വിശ്വാസങ്ങളിലും ആചാരങ്ങളിലും ഒരുപടി മുന്നില്‍ നില്‍ക്കുന്ന ക്ഷേത്രമാണ് ഇത്

അക്ഷരപ്രേമികളുടെ ഇഷ്ടസ്ഥലമായാണ് കൊല്ലൂര്‍ അറിയപ്പെടുന്നത്. ഒരു പക്ഷേ ഇതിനു കാരണം കൊല്ലൂരിന്റെ ചരിത്രം അക്ഷരങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നതുകൊണ്ടായിരിക്കാം

മൂകാംബിക ദേവിയോട് പ്രാര്‍ഥിച്ചാല്‍ സര്‍വ്വ ഐശ്വര്യവും ലഭിക്കുമെന്നാണ് വിശ്വാസം. കലകളിലും സാഹിത്യത്തിലും ഉയര്‍ച്ചയുണ്ടാകാനും പഠനത്തില്‍ മുന്നിലെത്താനുമായി വിദ്യാര്‍ഥികളുള്‍പ്പെടെ ആയിരക്കണക്കിന് ആളുകളാണ് ദിവസവും ഈ ക്ഷേത്രം സന്ദര്‍ശിക്കുന്നത്. ഇവിടുത്തെ ദേവിക്ക് മൂകാംബിക എന്ന പേരു കിട്ടിയതിനു പിന്നില്‍ ഒരു കഥയുണ്ട്. ഒരിക്കല്‍ അമരത്വം നേടാനായി ഒരു അസുരന്‍ ഇവിടെ തപസ്സനുഷ്ഠിച്ചിരുന്നുവത്രെ. തപസ്സില്‍ പ്രീതനായ മഹാദേവന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ വാക്‌ദേവതയായ സരസ്വതി പ്രത്യക്ഷപ്പെട്ട് അസുരനെ മൂകനാക്കിയത്രെ. പീന്നീട് അയാള്‍ മൂകാസുരന്‍ എന്നറിയപ്പെടാന്‍ തുടങ്ങി. കോപിഷ്ഠനായ ഇയാള്‍ മുനിമാരെയും ജനങ്ങളെയും ഉപദ്രവിക്കാന്‍ തുടങ്ങി, ഒടുവില്‍ ദുര്‍ഗ്ഗാദേവി പ്രത്യക്ഷപ്പെട്ട് അയാലെ വധിക്കുകയും മൂകാംബികയായി കുടികൊള്ളുകയും ചെയ്തു എന്നാണ് പറയപ്പെടുന്നത്.

ആദശങ്കരാചാര്യരുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യവും ഈ ക്ഷേത്രത്തിനുണ്ട്. കേരളത്തില്‍ വിദ്യാദേവിക്ക് ഒരു ക്ഷേത്രം ഇല്ലാത്തതിനാല്‍ ദുഖിതനായ ശങ്കരാചാര്യരുടെ തപസ്സില്‍ സരസ്വതി ദേവി പ്രത്യക്ഷപ്പെടുകയുണ്ടായി. തുടര്‍ന്ന് ദേവിയെ കേരളത്തിലേക്ക് കൂട്ടിക്കൊണ്ടുവരുന്ന വഴി ദേവിയുടെ ഇഷ്ടപ്രകാരം ഇവിടെ പ്രതിഷ്ഠിച്ചു എന്നാണ് പറയുന്നത്.

ശിവന്റെ സ്വയംഭൂ വിഗ്രഹത്തിന് പിന്നിലായാണ് സരസ്വതി ദേവിയെ ശ്രീചക്രത്തില്‍ അദ്ദേഹം പ്രതിഷ്ഠ നടത്തിയത്. ശിവനോടൊപ്പം ഇരിക്കുന്നതിനാല്‍ ദേവിക്ക് പാര്‍വ്വതീ ഭാവം കൂടി ഉണ്ടെന്നാണ് വിശ്വാസം.
നടുവില്‍ സ്വര്‍ണ്ണ രേഖയുള്ള സ്വയംഭൂ ലിംഗമാണ് കൊല്ലൂര്‍ ക്ഷേത്ത്രതിലെ പ്രധാന പ്രതിഷ്ഠ. ഇതിനു വലതുഭാഗത്തായി മഹാകാളി, മഹാലക്ഷ്മി,മഹാസരസ്വതി എന്നിങ്ങനെ മൂന്ന് രൂപങ്ങള്‍ കാണാന്‍ സാധിക്കും. പ്രതിഷ്ഠയ്ക്ക് ഇടത്തായി ത്രിമൂര്‍ത്തികളുണ്ടെന്നുമാണ് സങ്കല്പം.

ക്ഷേത്രത്തിന്റെ കിഴക്കേ നടയിലൂടെയാണ് അകത്ത് കടക്കേണ്ടത്. കന്നഡ ശൈലിയില്‍ പണിതിട്ടുള്ള കൊടിമരവും ദീപസ്തംഭവുമാണ് ഇവിടുത്തെ കാഴ്ചകള്‍.

കൊല്ലൂര്‍ ക്ഷേത്രത്തെക്കാളും പ്രസിദ്ധമാണ് ഇവിടുത്തെ സരസ്വതി മണ്ഡപം. എല്ലാ ദിവസവും ആയിരക്കണക്കിന് കുട്ടികള്‍ ഇവിടെ നൃത്തത്തില്‍ അരങ്ങേറ്റം നടത്താറുണ്ട്. ഇവിടെ വിദ്യാരംഭം നടത്തുന്നതും ഏറെ പ്രത്യേകതയുള്ളതായി കണക്കാക്കുന്നു.

ഗാനഗന്ധര്‍വനായ കെ.ജെ. യേശുദാസിന്റെ പ്രിയക്ഷേത്രങ്ങളിലൊന്നുകൂടിയാണിത്. തന്റെ ജന്‍മദിനമായ ജനുവരി പത്തിന് ഇവിടെ എത്തി എല്ലാ വര്‍ഷവും സംഗീതാര്‍ച്ചന നടത്താറുണ്ട്.

കുടജാദ്രിയില്‍ നിന്നുത്ഭവിച്ച് ക്ഷേത്രത്തിനു സമീപത്തുകൂടെ ഒഴുകുന്ന നദിയാണ് സൗപര്‍ണ്ണികാ നദി. കാടുകളിലൂടെ ഔഷധച്ചെടികള്‍ക്കിടയിലൂടെ ഒഴുകി വരുന്നതിനാല്‍ സര്‍വ്വരോഗ നിവാരണിയാണ് ഈ വെള്ളമെന്നും പറയപ്പെടുന്നു. എന്തുതന്നെയായാലും സൗപര്‍ണ്ണികയില്‍ കുളിച്ച് കയറാതെ കൊല്ലൂര്‍ തീര്‍ഥാടനം പൂര്‍ത്തിയാകില്ല.

ഉഡുപ്പിയില്‍ നിന്ന് 80ഉം മംഗലാപുരത്തു നിന്ന് 130 ഉം കിലോമീറ്റര്‍ അകലെയാണ് കൊല്ലൂര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബൈന്ദൂര്‍ റെയില്‍വേ സ്‌റ്റേഷനാണ് ഏറ്റവും അടുത്തുള്ളത്.

Related Articles

Latest Articles