തിരുവനന്തപുരം: വികസന രാഷ്ട്രീയത്തോടൊപ്പം ക്രിസ്ത്യൻ സമൂഹത്തെ ചേർത്ത് നിർത്താനുള്ള ബിജെപിയുടെ ശ്രമങ്ങൾ വിജയത്തിലേക്ക്. നിലയ്ക്കൽ ഭദ്രാസനം സെക്രട്ടറി ഫാ ഷൈജു കുര്യന്റെ നേതൃത്വത്തിൽ കൂടുതൽ പേർ പാർട്ടിയിലേക്കെത്താൻ സാദ്ധ്യത. കഴിഞ്ഞ ദിവസം ഫാ. ഷൈജു കുര്യന്റെ നേതൃത്വത്തിൽ 47 പേർ പാർട്ടി അംഗത്വം സ്വീകരിച്ചിരുന്നു. വലിയ മെത്രാപ്പൊലീത്തയുടെ സാന്നിധ്യത്തിലായിരുന്നു ഇവരുടെ പാർട്ടി പ്രവേശനം. കൂടുതൽ പേരെ പാർട്ടിയിലേക്ക് എത്തിക്കാനുള്ള ചുമതല പാർട്ടി ഭദ്രാസനം സെക്രട്ടറിക്ക് നൽകിയതായാണ് സൂചന. അതേസമയം പാർട്ടി പ്രവേശനം വ്യക്തിപരമായ കാര്യമാണെന്നും ഇതിനെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്നും ഭദ്രാസനാധിപൻ പ്രതികരിച്ചിട്ടുണ്ട്. സഭാ ഭാരവാഹികളുടെ ബിജെപി പ്രവേശനം സംബന്ധിച്ച് ഓർത്തോഡോക്സ് സഭ ഇന്ന് നിലപാടറിയിക്കും
കേന്ദ്രമന്ത്രി വി മുരളീധരനാണ് ഫാദര്‍ ഷൈജു കുര്യനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. 47 പേരാണ് പുതുതായി ബിജെപിയില്‍ അംഗത്വമെടുത്തത്. പത്തനംതിട്ടയിൽ ബി ജെ പി സംഘടിപ്പിച്ച ക്രിസ്തുമസ് ആഘോഷച്ചടങ്ങിനിടെയാണ് ഫാ. ഷെെജു കുര്യനും 47 കുടുംബങ്ങളും അംഗത്വമെടുത്തത്. പുതിയ അംഗങ്ങളെ കേന്ദ്രമന്ത്രി വി മുരളീധരൻ മാലയിട്ട് സ്വീകരിച്ചു. ചടങ്ങില്‍ വലിയ മെത്രാപ്പൊലീത്ത കുര്യാക്കോസ് മാര്‍ ക്ലിമ്മീസ് അനുഗ്രഹ പ്രഭാഷണം നടത്തിയിരുന്നു
കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ടാണ് ഇന്ത്യ വികസിച്ചതെന്നും, വികസനത്തിന്റെ ഭാഗമാകാന്‍ മോദിയോടൊപ്പം നില്‍ക്കാനാണ് ബിജെപിയില്‍ ചേര്‍ന്നതെന്നും ഫാ ഷൈജു കുര്യന്‍ പറഞ്ഞു.അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് പല ക്രൈസ്തവ സഭകളുടെ മേലധ്യക്ഷന്‍മാരും ബിഷപ്പുമാരും വൈദികരും ബിജെപിയെ സഹായിച്ചിട്ടുണ്ട്. അതിനാല്‍ ബിജെപിക്കൊപ്പമാണ് ക്രൈസ്തവ സഭ നില്‍ക്കുന്നതെന്നും, ക്രൈസ്തവരായ നിരവധി പേര്‍ പാര്‍ട്ടിയില്‍ ചേരുമെന്നും വി മുരളീധരന്‍ പറഞ്ഞു.