വിജിലൻസ് കേസുകൾ അതിവേഗത്തിൽ തീർപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് കൂടുതൽ വിജിലൻസ് കോടതികൾ ആരംഭിക്കും. വിജിലൻസ് വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ അവലോകനം ചെയ്ത് വിലയിരുത്താനായി മുഖ്യമന്ത്രി പിണറായി വിജയൻറെ അദ്ധ്യക്ഷതയിൽ വിളിച്ചുചേർത്ത യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. വിജിലൻസ് കേസുകളുടെ അന്വേഷണത്തിൻറെ ഭാഗമായി സംസ്ഥാനത്തെ ഫോറൻസിക് ലാബിൻറെ ഹെഡ് ഓഫീസിലും മേഖലാ ഓഫീസുകളിലും എത്തിക്കുന്ന സാംപിളുകൾ പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിന് ഡിവിഷൻ വിജിലൻസിന് മാത്രമായി സൈബർ ഫോറൻസിക് ഡോക്യുമെൻറ് അനുവദിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാനും യോഗത്തിൽ തീരുമാനമുണ്ടായി.
യോഗത്തിൽ എടുത്ത മറ്റു തീരുമാനങ്ങൾ
ആഭ്യന്തര വിജിലൻസ് ഉദ്യോഗസ്ഥർ മൂന്നുമാസം കൂടുമ്പോൾ അവരുടെ പ്രവർത്തന അവലോകന റിപ്പോർട്ടുകൾ വിജിലൻസ് ഡയറക്ടർക്ക് സമർപ്പിക്കണം.
3 മാസത്തിലൊരിക്കൽ അവരുടെ വിശകലന യോഗം വിജിലൻസ് ഡയറക്ടറേറ്റിൽ നടത്തും.
വിവിധ വകുപ്പുകളുടെ ആഭ്യന്തര വിജിലൻസ് ഓഫീസർമാർക്കും പരിശീലനം നൽകും.
ആഭ്യന്തര വിജിലൻസ് സെല്ലിൽ ഓഫീസർമാരെ നിയമിക്കുന്നതിന് മുമ്പ് രഹസ്യാന്വേഷണം നടത്തി റിപ്പോർട്ട് വാങ്ങും.
കേസുകൾക്കും അന്വേഷണങ്ങൾക്കും സമയപരിധി നിശ്ചയിക്കും. കൂടുതൽ സമയം ആവശ്യമായാൽ ഡയറക്ടറുടെ അനുമതി വാങ്ങണം.
കോടതി വെറുതെ വിടുന്ന കേസുകളിൽ സമയബന്ധിതമായി അപ്പീൽ ഫയൽ ചെയ്യണം. രണ്ട് മാസത്തിനുള്ളിൽ അപ്പീൽ ഫയൽ ചെയ്തെന്ന് ഉറപ്പാക്കണം.
ഹൈക്കോടതിയിൽ വിജിലൻസ് കാര്യങ്ങൾ നോക്കുന്നതിന് ലെയ്സൺ ഓഫീസറെ നിയമിക്കും