ഒറ്റപ്പാലം: നടനും കൊല്ലം എംഎൽഎയുമായ മുകേഷിനെ ഫോണിൽ വിളിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. വിഷയത്തിൽ മുകേഷിന്റെ ഫോണ്‍ വിളിയിലെ ഗൂഢാലോചന വാദം പൂർണ്ണമായും പൊളിഞ്ഞിരിക്കുകയാണ്. എംഎല്‍എയെ വിളിച്ച വിദ്യാര്‍ത്ഥിയെ കണ്ടെത്തിയതോടെയാണ് വാദങ്ങൾ പൊളിഞ്ഞത്. ഒറ്റപ്പാലം മീറ്റ്ന സ്വദേശിയായ ഈ കുട്ടി, സിപിഎം കുടുംബത്തിലെ അംഗമാണ്. സംഭവം പുറത്തുവന്നതോടെ ഫോണ്‍ വിളിയില്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ ഗൂഢാലോചനയെന്ന മുകേഷിന്റെ വാദമാണ് ഇതോടെ പൊളിഞ്ഞത്.
ഒറ്റപ്പാലം എംഎല്‍എയുടെ ഫോണ്‍ നമ്ബര്‍ തന്റെ കൈയില്‍ ഇല്ലായിരുന്നു. അതുകൊണ്ടാണ് മുകേഷിന്റെ നമ്ബര്‍ കിട്ടിയപ്പോള്‍ വിളിച്ചത്. അതിന് പിന്നില്‍ ഗൂഢാലോചനയില്ലെന്നും കുട്ടി വിശദീകരിച്ചു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ കുട്ടി സുഹൃത്തിന്റെ ഓണ്‍ലൈന്‍ പഠനത്തിന് സഹായം തേടിയാണ് മുകേഷിനെ വിളിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇതിനിടെ വി.കെ.ശ്രീകണ്ഠന്‍ എംപി സന്ദര്‍ശിച്ചതിന് പിന്നാലെ കുട്ടിയെ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിലേക്ക് മാറ്റുകയും ചെയ്തു. പാറപ്പുറം സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിലേക്കാണ് മാറ്റിയത്. വിഷയം കോണ്‍ഗ്രസ് രാഷ്ട്രീയമായി ഏറ്റെടുത്തതിന് പിന്നാലെയാണ് സിപിഎമ്മിന്റെ ഈ നീക്കം. അതേ സമയം തനിക്ക് വന്ന ഫോണ്‍വിളിയില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് മുകേഷ് പൊലീസില്‍ പരാതി നല്‍കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ കുട്ടിയെ കണ്ടെത്തിയതിനു പിന്നാലെ അടവുമാറ്റി ഇനി പരാതി നല്‍കില്ലഎന്ന് മുകേഷ് വ്യക്തമാക്കി.
കുട്ടിയുടെ വാക്കുകൾ ഇങ്ങനെ: തനിക്കൊപ്പം ട്യൂഷന്‍ പഠിക്കുന്ന കുട്ടിക്ക് ഫോണ്‍ നമ്ബര്‍ ഇല്ലായിരുന്നു. അപ്പോഴാണ് മുകേഷ് എംഎല്‍എയുടെ നമ്ബര്‍ കിട്ടിയത്. അപ്പോള്‍ ഇഷ്ടമുള്ള നടനായതു കൊണ്ട് വിളിച്ചു. അത് വൈറലായി എന്നും കുട്ടി പറയുന്നു. സിനിമാ നടനെ വിളിക്കുമ്ബോള്‍ കാര്യം നടക്കുമെന്ന് കരുതി. അപ്പോള്‍ ജീവിത കാലം മുഴുവന്‍ ആ ശബ്ദം സൂക്ഷിച്ചു വയ്ക്കാമെന്ന് കരുതി എന്നും വിദ്യാര്‍ത്ഥി പറയുന്നു.
അതേസമയം സഹായം ചോദിച്ച് ഫോണിൽ വിളിച്ച വിദ്യാർഥിയോട് കയർത്തു സംസാരിച്ച മുകേഷിന്റെ ഓഡിയോ ക്ലിപ്പ് ഏറെ വിവാദമായിരുന്നു. താനൊരു വിദ്യാർത്ഥി ആണെന്നും 10-ാം ക്ലാസിലാണ് പഠിക്കുന്നതെന്നും വിദ്യാർഥി പറഞ്ഞപ്പോൾ ‘ആരായാലും തന്നെ വിളിക്കേണ്ട,’ എന്ന് മുകേഷ് പറയുന്നത് ഓഡിയോയിൽ കേൾക്കാം., കൂട്ടുകാരനാണ് നമ്പർ തന്നതെന്ന് പറഞ്ഞപ്പോൾ ‘അവെൻറ ചെവിക്കുറ്റി നോക്കി അടിക്കണം,’ എന്നും എംഎൽഎ ഓഡിയോയിൽ പറയുന്നു. പ്രാദേശിക എംഎൽഎയുടെ നമ്പറിലേക്ക് വിളിക്കാതെ എന്തിനാണ് തന്നെ വിളിച്ചതെന്നും മുകേഷ് ഫോൺ സംഭാഷണത്തിൽ ചോദിച്ചിരുന്നു.കുട്ടികളോട് പെരുമാറേണ്ടത് എന്നെ പഠിപ്പിക്കേണ്ട ആവശ്യമില്ലെന്നും തന്റെ വീട്ടിലും കുട്ടികളുണ്ടെന്നും മുകേഷ് പറഞ്ഞു. തന്നെ വിളിച്ച കുട്ടി അത്രക്ക് നിഷ്കളങ്കനാണെങ്കിൽ എന്തിന് റെക്കോഡ് ചെയ്തുവെന്നും എന്തിന് ആറ് തവണ വിളിച്ചുവെന്നും അപ്പോൾ ഇതെല്ലാം ആസൂത്രിതമല്ലേയെന്നും മുകേഷ് ചോദിച്ചു. ഈ വാദങ്ങളെല്ലാം ഇപ്പോൾ പൂർണമായും പൊളിഞ്ഞിരിക്കുകയാണ്. ഇപ്പോൾ സംഭവം പാർട്ടിക്കുള്ളിൽ തന്നെ ഒതുക്കിത്തീർക്കാനാണ് സിപിഎം ശ്രമിക്കുന്നത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona