തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ ബേബി ഡാമിന് താഴെയുള്ള മരങ്ങൾ മുറിക്കാൻ സംസ്ഥാന വനംവകുപ്പ് തമിഴ്‌നാടിന് അനുമതി നൽകിയത് മുഖ്യമന്ത്രി പിണറായി വിജയൻെറ ഓഫീസ് അടക്കം അറിഞ്ഞില്ലെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ.
മാത്രമല്ല ഇത്തരം വിഷയങ്ങളിൽ ഉദ്യോഗസ്ഥതലത്തിൽ മാത്രം തീരുമാനമെടുത്താൽ പോരെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡനോട് റിപ്പോർട്ട് തേടിയതായും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി ആലോചിച്ച് തുടർനടപടികൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുല്ലപ്പെരിയാര്‍ ബേബി ഡാമിലെ മരങ്ങള്‍ മുറിക്കാനുള്ള ഉത്തരവ് മരവിപ്പിച്ചുവെന്ന് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കി. എന്നാൽ ഉദ്യോഗസ്ഥര്‍ക്കുമേൽ പഴിചാരി തലയൂരാൻ വനം മന്ത്രി എ.കെ ശശീന്ദ്രൻ ശ്രമിക്കുകയാണ് എന്ന ശക്തമായ ആരോപണം ഉയരുന്നുണ്ട്.
‘അസാധാരണ നടപടിയാണ് ഉണ്ടായത് എന്നും ഉദ്യോഗസ്ഥതലത്തില്‍ സ്വീകരിക്കേണ്ട തീരുമാനമല്ല ഇത്. ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ ഗുരുതരമായ വീഴ്ച വരുത്തി. ഉദ്യോഗസ്ഥതലത്തില്‍ ഉണ്ടായ വീഴ്ചയില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കേരളത്തിന് നന്ദിയറിയിച്ച് പത്രക്കുറിപ്പ് ഇറക്കിയതോടെയാണ് മുല്ലപ്പെരിയാർ ബേബി ഡാമിന് താഴെയുള്ള 15 മരങ്ങൾ വെട്ടിനീക്കാൻ അനുമതി നൽകിയ വിവരം പുറത്തുവന്നത്.
ചീഫ് പ്രിൻസിപ്പൽ കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ബെന്നിച്ചൻ തോമസാണ് അനുമതി നൽകിയതെന്നാണ് ഉത്തരവിലുള്ളത്.
അതേസമയം വിഷയത്തിൽ അഭിപ്രായമാരാഞ്ഞ് മാധ്യമങ്ങൾ ബന്ധപ്പെട്ടപ്പോഴാണ് വനംമന്ത്രി എം.കെ. ശശീന്ദ്രൻ പോലും ഉത്തരവിനെക്കുറിച്ച് അറിയുന്നത്. ബേബി ഡാം ബലപ്പെടുത്തൽ തമിഴ്നാട് ഏറെക്കാലമായി ആവശ്യപ്പെടുന്നതായിരുന്നു.
ഈ ഡാം ബലപ്പെടുത്തിക്കഴിഞ്ഞാൽ ജലനിരപ്പ് കൂട്ടണമെന്ന വാദം തമിഴ്‌നാടിന് ശക്തമായി ഉന്നയിക്കാം. പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യത്തിന് ഇത് തിരിച്ചടിയാകും.വനംമന്ത്രി എം.കെ. ശശീന്ദ്രൻ അറിയാതെയാണ് മരംമുറിക്കാൻ ചീഫ് പ്രിൻസിപ്പൽ കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് അനുമതി നൽകിയതെന്നാണ് വിവരം.
സംഭവം വിവാദമായതോടെ വിഷയത്തിൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആൻഡ് ചീഫ് വൈൽഡ് ലൈഫ് വാർഡനോട് വനംമന്ത്രി അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു.

