മുംബൈ: കനത്ത മഴയിൽ മുംബൈയും പരിസരപ്രദേശങ്ങളും നിശ്ചലമാകുന്നു. മഴയെത്തുടര്‍ന്നുണ്ടായ വിവിധ അപകടങ്ങളില്‍ 21 പേര് മരിച്ചു. പൂനയിൽ കോളജിന്റെ ചുറ്റമതിലിടിഞ്ഞു വീണ് ആറ് പേർ മരിച്ചു . മൂന്നു പേർക്ക് പരിക്കേറ്റു. കല്യാണില്‍ സ്കൂള്‍ മതില് തകര്‍ന്ന് മൂന്നു പേര് മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മലാദ് പ്രദേശത്ത് മതിലിടിഞ്ഞു വീണ് 12 പേർ മരിക്കുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവിടെ രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപവീതം ധനസഹായം പ്രഖ്യാപിച്ചു.
മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മുംബൈയിൽ സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. അത്യാവശ്യ സേവനങ്ങൾ മാത്രമാവും ലഭ്യമാവുക. മുംബൈയ്ക്ക് പുറമെ നവി മുംബൈ, കൊങ്കൺ, താനെ പ്രദേശങ്ങളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
കനത്ത മഴയെ തുടര്‍ന്ന് റെയില്‍, റോഡ്, വ്യോമ ഗതാഗതങ്ങളും താറുമാറായി. റണ്‍വേയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തിലെ പ്രധാന റണ്‍വേ അടച്ചു. മുംബൈയിൽ നിന്നുള്ള 54 വിമാനങ്ങളാണ് റദ്ദാക്കിയത്.
നഗരത്തിലെ സബര്‍ബന്‍ ട്രെയ്‌നുകളും സര്‍വീസ് അവസാനിപ്പിച്ചു. വെള്ളത്തില്‍ മുങ്ങിയ റെയില്‍ പാളങ്ങളില്‍ കിടക്കുന്ന മൂന്ന് സബര്‍ബന്‍ ട്രെയിനുകളില്‍ കുടുങ്ങിയ യാത്രക്കാരെ റെയില്‍വേ സംരക്ഷണ സേന രക്ഷപ്പെടുത്തി. പല സ്ഥലങ്ങളിലും വലിയ ഗതാഗത കുരുക്കുകളാണ് ഉണ്ടായത്.