മുംബൈ∙ വാങ്കഡേ സ്റ്റേഡിയത്തിൽ സീസണിലെ തങ്ങളുടെ അവസാന മത്സരത്തിൽ വമ്പൻ വിജയലക്ഷ്യം ഉയർത്തിയിട്ടും സൺറൈസേഴ്സ് ഹൈദരാബാദിന് പരാജയം രുചിക്കേണ്ടി വന്നു. ഹൈദരാബാദിന്റെ 201 എന്ന വമ്പൻ വിജയ ലക്ഷ്യം രണ്ട് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി മുംബൈ മറികടന്നു. മറുപടി ബാറ്റിങ്ങിൽ കാമറൂൺ ഗ്രീന്‍ സെഞ്ചുറിയുമായി മുന്നിൽനിന്നു നയിച്ചപ്പോൾ, അർധ സെഞ്ചുറിയുമായി ക്യാപ്റ്റൻ രോഹിത് ശർമ (37 പന്തില്‍ 56) പിന്തുണ നൽകി. 47 പന്തുകളിൽനിന്ന് 100 റൺസെടുത്ത കാമറൂൺ ഗ്രീൻ വിജയത്തിലെത്തും വരെയും ക്രീസിലുണ്ടായിരുന്നു.
നിർണ്ണായക മത്സരത്തിലെ മിന്നും വിജയത്തോടെ മുംബൈ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി. 14 മത്സരങ്ങളിൽ എട്ടു വിജയമുള്ള മുംബൈയ്ക്ക് 16 പോയിന്റായി. ഇന്ന് നടക്കുന്ന രണ്ടാം പോരാട്ടത്തിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ഗുജറാത്ത് ടൈറ്റൻസിനോടു തോറ്റാൽ നാലാം സ്ഥാനക്കാരായി മുംബൈ പ്ലേ ഓഫിലെത്തും. മുംബൈ വിജയിച്ചതോടെ മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് പ്ലേ ഓഫ് കാണാതെ പുറത്തായി.
വമ്പൻ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ മുംബൈക്ക് വിക്കറ്റ് കീപ്പർ ഇഷാൻ കിഷനെ തുടക്കത്തിൽ നഷ്ടമായെങ്കിലുംമുന്നോട്ട് പോക്കിനെ അത് ബാധിച്ചില്ല. 12 പന്തിൽ 14 റൺസെടുത്ത ഇഷാനെ ഭുവനേശ്വർ കുമാറാണു പുറത്താക്കിയത്. കാമറൂൺ ഗ്രീനും ക്യാപ്റ്റൻ രോഹിത് ശർമയും കത്തിക്കയറിയതോടെ 9 ഓവറിൽ മുംബൈ 100 കടന്നു.
20 പന്തുകളിൽനിന്നാണ് ഗ്രീൻ അർധ സെഞ്ചറി തികച്ചത്. മയാങ്ക് ദാഗറിന്റെ പന്തിൽ നിതീഷ് കുമാർ റെഡ്ഡി ക്യാച്ചെടുത്താണ് മുംബൈ ക്യാപ്റ്റനെ പുറത്താക്കിയത്. പിന്നീട് ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് 16 പന്തുകളിൽനിന്ന് 25 റൺസെടുത്ത് പുറത്താകാതെനിന്നു.