ചങ്ങനാശ്ശേരി: റംസാൻ വ്രതത്തോടനുബന്ധിച്ച് നോമ്പ്തുറ സമയത്ത് പ്രത്യേക മുനിസിപ്പൽ സൈറൺ മുഴക്കണമെന്ന് ചങ്ങനാശ്ശേരി നഗരസഭാ സെക്രട്ടറി. സൈറൺ കൃത്യമായി മുഴക്കാൻ രണ്ട് ജീവനക്കാർക്ക് പ്രത്യേക ചുമതലയും ഉത്തരവിൽ നൽകിയിട്ടുണ്ട്. മാർച്ച് 23 ന് പുത്തൂർപ്പള്ളി മുസ്ലിം ജമാഅത്തിന്റെ സെക്രട്ടറി ശ്രീ എം എച് എം ഹനീഫ കത്തുമുഖാന്തിരം നൽകിയ നിർദ്ദേശമാണ് നഗരസഭാ സെക്രട്ടറി അന്നേദിവസം തന്നെ ഉത്തരവിറക്കി നടപ്പിലാക്കിയതെന്ന് വ്യക്തം.ഏപ്രിൽ 21 വരെ മുടങ്ങാതെ വൈകുന്നേരം 06:39 ന് സൈറൺ മുഴങ്ങണമെന്നാണ് ജീവനക്കാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. കൃത്യമായി സൈറൺ മുഴക്കാനുള്ള ചുമതല കണ്ടിജൻറ് ജീവനക്കാരൻ ബിജുവിനും ഇതിന്റെ മേൽനോട്ട ചുമതല ഹെൽത്ത് സൂപ്പർവൈസർ എച്ച് എസ് സോൺ സുന്ദറിനെയുമാണ് ഏൽപ്പിച്ചിരിക്കുന്നത്. സൈറന് എന്തെങ്കിലും തകരാറുണ്ടെങ്കിൽ എൻജിനീയറിങ് വിഭാഗവുമായി ബന്ധപ്പെടാനും നഗരസഭാ സെക്രട്ടറിയുടെ ഉത്തരവിൽ നിർദ്ദേശമുണ്ട്.
ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് വർഷങ്ങളായി നടന്നു വരുന്ന കോടതി വിളക്ക് ആ പേരിൽ നടത്തിയാൽ മതേതരത്വത്തിന് കോട്ടംവരുമെന്ന് ഉത്തരവിട്ട അധികാരികൾ ചങ്ങനാശ്ശേരി നഗരസഭയിലെ ഈ വിവാദ ഉത്തരവ് കാണുന്നില്ലേയെന്ന അഭിപ്രായം ഉയരുന്നുണ്ട്. നേരത്തെ വെള്ളായണി ക്ഷേത്രത്തിൽ കാവിക്കൊടി അലങ്കാരത്തിന് ഉപയോഗിക്കരുത് എന്ന് പോലീസ് ഉത്തരവിട്ടത് വലിയ വിവാദമായിരുന്നു. മതേതരത്വം കാത്തുസൂക്ഷിക്കാനായി ബഹുവർണ്ണക്കൊടികൾ ഉപയോഗിക്കണമെന്നായിരുന്നു നേമം പോലീസിന്റെ ഉത്തരവ്.