തൃശൂർ:പാണഞ്ചേരി താളിക്കോട് ഫാമുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസങ്ങളിൽ ഫാമിലെ 18 ഓളം പന്നികൾ ചത്തിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്.രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന്, 450 ഓളം പന്നികളെ കൊന്നൊടുക്കാൻ തീരുമാനമായി.ബെംഗളൂരുവിലെ ലാബിലേക്കാണ് വിശദമായ പരിശോധനയ്ക്കായി സാമ്പിളുകൾ അയച്ചിരുന്നത്.
പരിശോധനയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതോടെ മന്ത്രി കെ. രാജൻ, ജില്ലാ കളക്ടർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ യോഗം ചേർന്നാണ് അടിയന്തര നടപടികൾ സ്വീകരിക്കാൻ തീരുമാനമെടുത്തത്.പരിശീലനം ലഭിച്ച രണ്ട് ബുച്ചർമാർ ഉൾപ്പെട്ട രണ്ട് ടീമുകളെ പന്നികളെ കൊല്ലാൻ നിയോഗിച്ചിട്ടുണ്ട്. പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ പാണഞ്ചേരി മൃഗാശുപത്രിയിലെ അസി. പ്രോജക്ട് ഓഫീസർ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാർ, മറ്റ് ജീവനക്കാർ എന്നിവരടങ്ങുന്ന രണ്ട് റാപ്പിഡ് റെസ്പോൺസ് ടീമുകളും സജ്ജരാണ്.