ശ്രീനഗർ: കശ്മീരിലെ രജൗരിയിൽ സർക്കാർ ജീവനക്കാരന്റെ കൊലപാതകത്തിന് പിന്നിൽ ലഷ്കർ ഭീകരരാണെന്ന് കശ്മീർ പോലീസ്. അബു ഹംസ എന്ന പേരിൽ അറിയപ്പെടുന്ന ഭീകരനാണ് കൃത്യം നടത്തിയതെന്ന് പോലീസ് അറിയിച്ചു. ഈ ഭീകരനെ കുറിച്ച് വിവരം നൽകുന്നവർക്ക് പത്ത് ലക്ഷം രൂപയും കശ്മീർ പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇയാൾ നിരവധി തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ലഷ്കർ ഭീകരരെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് രജൗരിയിൽ സർക്കാർ ഉദ്യോഗസ്ഥൻ ഭീകരന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ടെറിട്ടോറിയൽ ആർമിയിലെ സൈനികന്റെ സഹോദരനായ അബ്ദുള്ള റസാഖിനാണ് വെടിയേറ്റത്. മസ്ജിദിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സൈനികനായ സഹോദരനെ ലക്ഷ്യമിട്ടാണ് ഭീകരർ ആക്രമണം നടത്തിയതെന്നും പോലീസ് കണ്ടെത്തി.