കൊച്ചി: വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയെ നേരിട്ട് കാണാൻ മാതാവിന് അനുമതി. യെമന്‍ ജയില്‍ അധികൃതരാണ് കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയത്. നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിയോട് ഇന്ന് ഉച്ചയ്ക്ക് ശേഷം ജയിലില്‍ എത്താനാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്. 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രേമകുമാരി മകളെ കാണുന്നത്. നിമിഷയുടെ മോചനവുമായി ബന്ധപ്പെട്ട് ഗോത്രത്തലവൻമാരുമായി ചർച്ചയ്ക്കും ശ്രമം നടക്കുന്നുണ്ട്.
യെമനിലെ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ചർച്ചകൾക്കായാണ് അമ്മ പ്രേമകുമാരി യെമനിലെത്തിയത്. കഴിഞ്ഞ ദിവസമാണ് അമ്മ പ്രേമകുമാരിയും സേവ് നിമിഷ പ്രിയ ഫോറത്തിലെ സാമുവൽ ജെറോമും യെമനിൽ എത്തിയത്. കൊല്ലപ്പെട്ട യെമൻ പൗരന്‍റെ കുടുംബവുമായി ബ്ലെഡ് മണി സംബന്ധിച്ച ചർച്ചകളാണ് ആരംഭിക്കേണ്ടത്.