യാങ്കൂൺ: നൊബേല്‍ ജേതാവും മ്യാന്‍മറിലെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി പാര്‍ട്ടി നേതാവുമായ ആങ് സാന്‍ സൂചിയ്ക്ക് നാല് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. പട്ടാള ഭരണകൂടത്തിനെതിരെ പ്രവർത്തിക്കുകയും കലാപത്തിന് ആഹ്വാനം ചെയ്തു, കൊവിഡ്-19 നിർദേശങ്ങൾ എന്നിവ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സൂചിക്ക് ശിക്ഷ വിധിച്ചത്.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചെന്ന് കാട്ടി ദുരന്തനിവാരണ നിയമം അനുസരിച്ച് രണ്ടുവര്‍ഷമാണ് ജയില്‍ ശിക്ഷ വിധിച്ചത്. പട്ടാളത്തിനെതിരെ ജനവികാരം തിരിച്ചു എന്ന കുറ്റം ചുമത്തിയാണ് രണ്ടു വര്‍ഷം കൂടി ജയില്‍ ശിക്ഷയ്ക്ക് ഉത്തരവിട്ടത്.
പതിനൊന്നോളം കുറ്റങ്ങളാണ് സൂചിക്കെതിരെ ചുമത്തിയിട്ടുള്ളത്. എന്നാല്‍, ഈ കുറ്റങ്ങളെല്ലാം സൂചി നിഷേധിച്ചിട്ടുണ്ട്. അതേസമയം ഫെബ്രുവരി ഒന്നിന് നടന്ന സൈനിക നീക്കത്തിന് പിന്നാലെ മ്യാന്മറിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ ആങ് സാൻ സൂചി വിജയം ഉറപ്പിച്ചതിന് പിന്നാലെയാണ് രാജ്യത്ത് അപ്രതീക്ഷിത നീക്കങ്ങൾ നടന്നത്.