പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയിൽ സിപിഎം പ്രവർത്തകനായ സന്ദീപിനെ വെട്ടിക്കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം കാരണമാണെന്ന് ഒന്നാം പ്രതി ജിഷ്ണു. സന്ദീപുമായി വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നെന്നും അതിന്റെ പേരിലാണ് ആക്രമിച്ചത് എന്നും ജിഷ്ണു പറഞ്ഞു.
കേസിൽ അഞ്ച് പ്രതികളെയും കോടതിയിൽ ഹാജരാക്കി തിരികെ കൊണ്ടുപോകുമ്പോൾ മാധ്യമങ്ങളോടാണ് ഇവർ ഇക്കാര്യം പറഞ്ഞത്.
‘ഇത് രാഷ്‌ട്രീയ കൊലപാതകമല്ല. വ്യക്തിവൈരാഗ്യമാണ് ആക്രമിക്കാൻ കാരണം. തങ്ങൾ ബിജെപിക്കാർ അല്ലെന്നും കൊല്ലണമെന്ന് വിചാരിച്ചല്ല ആക്രമിച്ചത്’- ജിഷ്ണു പറഞ്ഞു.
കൂടാതെ ജിഷ്ണുവിന് മാത്രമാണ് സന്ദീപിനോട് വ്യക്തിവൈരാഗ്യം ഉണ്ടായത് എന്ന് മൂന്നാം പ്രതി നന്ദു വെളിപ്പെടുത്തി. അതേസമയം അറസ്റ്റിലായ പ്രതികളെ എട്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
അതേസമയം സിപിഎം പ്രവർത്തകന്റെ കൊലപാതകം തികച്ചും രാഷ്‌ട്രീയ പ്രേരിതമാണെന്ന് കേരള പോലീസും ഇടത് മന്ത്രിമാരും ആരോപിക്കുന്ന സാഹചര്യത്തിലാണ് പ്രതികൾ തന്നെ നിർണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
കൊലപാതകം നടന്നതിന് പിന്നാലെ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ രാഷ്‌ട്രീയ വൈരാഗ്യമല്ലെന്നാണ് പോലീസ് അറിയിച്ചിരുന്നത്. എന്നാൽ ഇടത് നേതാക്കൾ കൊലപാതകം ആർഎസ്എസിന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ സമ്മർദ്ദം കാരണമാണ് പോലീസ് എഫ്‌ഐആറിൽ രാഷ്‌ട്രീയ കൊലപാതകമാണെന്ന് രേഖപ്പെടുത്തിയത്.
എന്നാൽ ബിജെപി സംസ്ഥാന നേതൃത്വം ഈ ആരോപണങ്ങൾ നിഷേധിച്ചിരുന്നു. പെരിയ കേസിലെ തോൽവി പത്തനംതിട്ടയിൽ തീർക്കരുത് എന്നാണ് കേന്ദ്ര മന്ത്രി വി മുരളീധരൻ ഇന്നലെ പ്രതികരിച്ചത്.
ആർഎസ്എസിനോ ബിജെപിക്കോ പങ്കില്ലാത്ത ആക്രമണത്തെ രാഷ്‌ട്രീയ കൊലപാതകമായി ചിത്രീകരിച്ചത് ഇടത് സർക്കാർ ആണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.