കശ്‍മീർ: പാക് മണ്ണിൽ കടന്ന് തുരങ്കം തകർത്ത് ഇന്ത്യൻ സൈന്യം. ഇന്ത്യ പാകിസ്ഥാൻ അന്താരാഷ്ട്ര അതിർത്തി മുറിച്ചു കടന്നാണ് സൈനികർ ഭീകരർ നിർമ്മിച്ച തുരങ്കം തകർത്തതെന്നാണ് റിപ്പോർട്ടുകള്‍ പുറത്തുവരുന്നത്. ഏതാണ്ട് 200 മീറ്റർ അന്താരാഷ്ട്ര അതിർത്തി ഭേദിച്ചാണ് ഇന്ത്യൻ സൈനികർ ഭീകരർ നുഴഞ്ഞുകയറാൻ ഉപയോഗിക്കുന്ന പാകിസ്ഥാനിൽ നിന്നാരംഭിക്കുന്ന തുരങ്കം തകർത്തത്.
കഴിഞ്ഞ മാസം കശ്മീരിലെ നഗ്രോട്ടയിൽ നടന്ന ഭീകരാക്രമണം നടത്തിയ തീവ്രവാദികൾ ഇന്ത്യയിലേക്ക് എത്താൻ ഉപയോഗിച്ചത് ഈ തുരങ്കമാണ്. 150 മീറ്ററിലധികം നീളമുണ്ടായിരുന്ന തുരങ്കത്തിന്റെ തുടക്കം അതിർത്തിക്കപ്പുറം പാകിസ്ഥാനിലാണ്. വിദഗ്ദ്ധരായ എൻജിനീയർമാരുടെ സഹായത്തോടുകൂടിയാണ് തുരങ്കം നിർമ്മിച്ചിരിക്കുന്നതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. നഗ്രോട്ടയിൽ നടന്ന ഏറ്റുമുട്ടലിനെ തുടർന്ന് ഭീകരരെ മുഴുവൻ സൈനികർ വധിച്ചിരുന്നു. ഇവരിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോണുകളാണ് തുരങ്കം കണ്ടെത്താൻ ഇന്ത്യൻ സൈന്യത്തിനെ സഹായിച്ചതെന്ന് ബി.എസ്.എഫ് ഡി.ജിയായ രാകേഷ് അസ്താന വെളിപ്പെടുത്തി.