ദില്ലി: ജമ്മുകശ്മീരിലെ നഗ്രോട്ടയിലുണ്ടായ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ ദില്ലിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരെ വിളിപ്പിച്ച് ഇന്ത്യ. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയമാണ് പാക് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തിയത്.
ഭീകരരുടെ നുഴഞ്ഞുകയറ്റം, വെടിനിർത്തൽ കരാർ ലംഘനം എന്നിവയിൽ പാക് നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യ പ്രതിഷേധമറിയിച്ചു.
കഴിഞ്ഞ ദിവസം നഗ്രോട്ടയിലുണ്ടായ ഏറ്റുമുട്ടലിൽ നാലു ഭീകരരെ ഇന്ത്യൻ സൈനികർ വധിച്ചിരുന്നു. തീവ്രവാദ സംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദിലെ അംഗങ്ങളെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ കൊലപ്പെടുത്തിയത്. ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതലയോഗം വിളിച്ചു ചേർത്തിരുന്നു.
മുംബൈ ഭീകരാക്രമണത്തിന്റെ വാർഷികത്തോടനുബന്ധിച്ച് ഇന്ത്യയിൽ ഭീകരർ വലിയതോതിൽ ആക്രമണത്തിനു പദ്ധതിയിട്ടിരുന്നുവെന്നാണ് ഇന്ത്യൻ സൈന്യത്തിന് ലഭിച്ച രഹസ്യാന്വേഷണ മുന്നറിയിപ്പ്. മുന്നറിയിപ്പിനെ തുടർന്ന് പ്രദേശത്ത് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അതിനിടെ പാക് സൈന്യം അതിർത്തി പ്രദേശമായ നൗഷേരയിൽ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. പാക് സൈന്യം നടത്തിയ വെടിവെപ്പിൽ ഒരു ഇന്ത്യൻ ജവാൻ വീരമൃത്യു വരിച്ചതായാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. ഇതിനു പിന്നാലെ ജമ്മു കശ്മീർ പോലീസും ഇന്ത്യൻ സൈന്യവും സംയുക്തമായി നടത്തിയ തെരച്ചിലിൽ അവന്തിപോറയിൽ നിന്നും രണ്ട് ജെയ്ഷ്-ഇ-മുഹമ്മദിലെ ഭീകരരെ പിടികൂടി. ഇവരിൽ നിന്നും നിരവധി ആയുധങ്ങളും കണ്ടെടുത്തതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.