ദില്ലി: 18-ാമത് ഇന്ത്യ-ആസിയാൻ ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് -19 മഹാമാരി കാരണം നാമെല്ലാവരും ഒട്ടേറെ വെല്ലുവിളികൾ നേരിട്ടു. എന്നാൽ ഈ വെല്ലുവിളി നിറഞ്ഞ സമയം ഒരു തരത്തിൽ ഇന്ത്യ-ആസിയാൻ സൗഹൃദത്തിന്റെ പരീക്ഷണം കൂടിയായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോവിഡ് കാരണം ഇത്തവണയും വെര്‍ച്വലായിട്ടായിരുന്നു ഉച്ചകോടി ചേര്‍ന്നത്. ആസിയാന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്ത ബ്രൂണ സുൽത്താനെ അഭിന്ദിച്ച മോദി ഈ വർഷവും പരമ്പരാഗത ‘കുടുംബചിത്രം’ എടുക്കാൻ കഴിയാതിരുന്നതിലെ ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു.
കോ വിഡ് കാലം മുതലുള്ള നമ്മുടെ പരസ്പര സഹകരണവും പരസ്പര സഹാനുഭൂതിയും ഭാവിയിൽ നമ്മുടെ ബന്ധത്തെ ശക്തിപ്പെടുത്തുന്നത് തുടരുകയും അത് നമ്മുടെ ജനങ്ങൾക്കിടയിൽ നല്ല മനസ്സിന്റെ അടിത്തറയാകുകയും ചെയ്യും. ഇന്ത്യയും ആസിയാനും ആയിരക്കണക്കിന് വർഷങ്ങളായി ഊഷ്മളമായ ബന്ധം പുലർത്തുന്നു എന്നതിന് ചരിത്രം സാക്ഷിയാണ്. ഇത് നമ്മുടെ പരസ്പരം പങ്കിട്ട മൂല്യങ്ങൾ, പാരമ്പര്യങ്ങൾ, ഭാഷകൾ, ഗ്രന്ഥങ്ങൾ, വാസ്തുവിദ്യ, സംസ്കാരം, പാചകരീതി മുതലായവയിലും പ്രതിഫലിക്കുന്നു.
ആസിയാൻ ഐക്യം ഇന്ത്യയ്ക്ക് എല്ലായ്പ്പോഴും പ്രധാനപ്പെട്ടതാണ്. മേഖലയിലെ എല്ലാവരുടെയും സുരക്ഷയും വളർച്ചയും ഞങ്ങളുടെ “സാഗർ” നയത്തിൽ അടങ്ങിയിരിക്കുന്നു. ഇന്ത്യയുടെ ഇന്തോ-പസഫിക് ഓഷ്യൻസ് ഇനിഷ്യേറ്റീവ്, ആസിയാൻ ഇൻഡോ-പസഫിക്കിനായുള്ള ഔട്ട്‌ലുക്ക് എന്നിവ ഇന്തോ-പസഫിക് മേഖലയിലെ ഞങ്ങളുടെ പങ്കിട്ട കാഴ്ചപ്പാടിന്റെയും പരസ്പര സഹകരണത്തിന്റെയും ചട്ടക്കൂടാണെന്നും മോദി പറഞ്ഞു.
2022-ൽ നമ്മുടെ പങ്കാളിത്തിന് 30 വർഷം പൂർത്തിയാകും. ഇന്ത്യയും സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ച് വർഷം പൂർത്തിയാക്കും. ഈ സുപ്രധാന നാഴികക്കല്ല് ‘ആസിയാൻ-ഇന്ത്യ സൗഹൃദ വർഷം’ ആയി ആഘോഷിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. വരാനിരിക്കുന്ന കംബോഡിയയുടെ പ്രസിഡൻസിക്കും സിംഗപ്പൂരിലെ നമ്മുടെ കൺട്രി കോർഡിനേറ്ററിനു കീഴിലും ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വർഷം നവംബറിൽ നടന്ന പതിനേഴാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. 18-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടി മോദി പങ്കെടുക്കുന്ന ഒമ്പതാമത്തെ ആസിയാൻ-ഇന്ത്യ ഉച്ചകോടിയുമാണ്. ഭൂമിശാസ്ത്രപരവും ചരിത്രപരവും നാഗരികവുമായ ബന്ധങ്ങളുടെ ശക്തമായ അടിത്തറയിലാണ് ആസിയാൻ-ഇന്ത്യ തന്ത്രപരമായ പങ്കാളിത്തം നിലകൊള്ളുന്നതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഓഗസ്റ്റിൽ നടന്ന ആസിയാൻ-ഇന്ത്യ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലും ഇഎഎസ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലും വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ പങ്കെടുത്തിരുന്നു.