Saturday, May 4, 2024
spot_img

നാസയുടെ ഛിന്നഗ്രഹ സാമ്പിൾ ശേഖരണ ദൗത്യം വിജയം; ഛിന്നഗ്രഹത്തിൽ നിന്ന് സാമ്പിളുകളുമായി ഒസൈറിസ് റെക്‌സ് പേടകം ഭൂമിയിൽ ലാൻഡ് ചെയ്തു

വാഷിങ്ടൺ : നാസയുടെ ഛിന്നഗ്രഹ സാമ്പിൾ ശേഖരണ ദൗത്യം വിജയം. ബെന്നു ഛിന്നഗ്രഹത്തില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളുമായി ഒസൈറിസ് റെക്‌സ് പേടകം യൂട്ടാ മരുഭൂമിയില്‍ വന്നിറങ്ങി.
ഇതോടെ നാസ ഒസൈറിസ് റെക്‌സ് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി. ഛിന്നഗ്രഹത്തില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ച് ഭൂമിയിലെത്തിക്കാനുള്ള നാസയുടെ ആദ്യ ദൗത്യമായിരുന്നു ഒസൈറിസ് റെക്‌സ്.

ഇന്ന് രാത്രി 8.12-ന് ആണ് സാമ്പിള്‍ റിട്ടേണ്‍ കാപ്‌സ്യൂള്‍ ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചത്. അതിവേഗം ഭൂമിയിലേക്ക് വീണുകൊണ്ടിരുന്ന പേടകത്തിന്‍റെ വേഗം ഡ്രോഗ് പാരച്യൂട്ട് വിന്യസിച്ച് നിയന്ത്രിച്ചു. 8.18-ന് വലിയ പ്രധാന പാരച്യൂട്ട് ഉയരുകയും 8.23-ന് കാപ്‌സ്യൂള്‍ സുരക്ഷിതമായി യൂട്ടാ മരുഭൂമിയില്‍ വന്നിറങ്ങുകയും ചെയ്തു. ബെന്നുവില്‍ നിന്ന് രണ്ട് വര്‍ഷം മുമ്പ് ശേഖരിച്ച പാറകളും മണ്ണും അടങ്ങുന്ന സാമ്പിളുകളാണ് കാപ്സ്യൂളിലുള്ളത്. എട്ട് കോടി കിലോമീറ്ററുകളാണ് പേടകം രണ്ട് വർഷം കൊണ്ട് സഞ്ചരിച്ചത്.

2016 സെപ്റ്റംബര്‍ എട്ടിനാണ് അറ്റ്ലസ് വി റോക്കറ്റിൽ പേടകം വിക്ഷേപിച്ചത്. രണ്ട് വർഷങ്ങൾക്കിപ്പുറം 2018 ൽ ഒസൈറിസ് റെക്‌സ് ബെന്നുവിനെ ചുറ്റുന്ന ഭ്രമണ പഥത്തിലെത്തി. ബെന്നുവിനെ ചുറ്റിക്കറങ്ങിയ പേടകം ഒരുമാസം കൊണ്ട് ബെന്നുവിന്റെ ആകൃതിയും പിണ്ഡവും സംബന്ധിച്ച അളവുകളെടുത്തു. 2020-ലാണ് ഒക്ടോബറിലാണ് ഒസൈറിസ് റെക്‌സ് ബെന്നുവിനെ തൊട്ടത്. പേടകം ബെന്നുവിന്റെ ഉപരിതലത്തില്‍ സ്പര്‍ശിച്ച ഉടന്‍ ഉരുളന്‍ പാറക്കല്ലുകള്‍ നിറഞ്ഞ ഉപരിതലം ചിതറിത്തെറിച്ചു.ഈ പൊട്ടിത്തെറിക്കിടെയാണ് പേടകം സാമ്പിളുകള്‍ ശേഖരിച്ചത്.

Related Articles

Latest Articles