തിരുവനന്തപുരം: തക്കലയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള നവരാത്രി വിഗ്രഹങ്ങളുടെ ഘോഷയാത്ര ആചാരപരമായി തന്നെ നടക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കാൽനടയായി തന്നെ ഘോഷയാത്ര നടത്താനാണ് തീരുമാനം. വിഗ്രഹങ്ങൾ വാഹനത്തിൽ കയറ്റി തിരുവനന്തപുരത്ത് എത്തിക്കാനായിരുന്നു നേരത്തെയുള്ള സർക്കാർ തീരുമാനം.
എന്നാൽ സർക്കാർ ആചാരലംഘനം നടത്തുന്നതിൽ ഭക്തജന സംഘടനകളുടെ പ്രതിഷേധം ശക്തമായതോടെയാണ് തീരുമാനം പുനപരിശോധിച്ചത്. ശബരിമലക്ക് സമാനമായ നീക്കം സർക്കാരിനെതിരെ നടക്കുന്നത് മുന്നിൽ കണ്ടാണ് ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് തീരുമാനം തിരുത്തിയത്.
സർക്കാർ തീരുമാനത്തിനെതിരെ തമിഴ്നാട്ടിലെയും കേരളത്തിലെയും ഹൈന്ദവ സംഘടനകൾ രംഗത്ത് വന്നു. തിരുവനന്തപുരത്തെയും കന്യാകുമാരിയിലേയും ഹൈന്ദവ വിശ്വാസികൾക്കിടയിലെ പ്രധാനപ്പെട്ട ചടങ്ങാണ് നവരാത്രി ഉത്സവത്തിൻറെ ഭാഗമായി നടക്കുന്ന വിഗ്രഹഘോഷയാത്ര.