മലപ്പുറം: കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്യവെ പ്രശസ്ത മലയാളി മോഡൽ നന്ദിതയോട് മോശമായി പെരുമാറുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത സമദ് എന്ന യുവാവ് പിടിയിലായിരുന്നു. എന്നാൽ ഈ വാർത്തയുടെ ചൂടാറും മുൻപ് വീണ്ടും കെഎസ്ആർടിസി ബസ്സിൽ യാത്രക്കാരിക്കെതിരെ സഹയാത്രികനെ ലൈംഗികാതിക്രമം. കെ.എസ്.ആർ.ടി.സി ബസ് യാത്രക്കിടയിൽ തന്റെ ശരീരത്തിൽ കൈവെച്ച് തലോടിയ 43കാരനെ നിയമത്തിനു മുന്നിലെത്തിച്ച് കൊച്ചിയിലെ ഗവേഷക വിദ്യാർത്ഥിനി. ജാമ്യമില്ലാവകുപ്പിലാണ് 43കാരനെ 24കാരിയായ ഗവേഷക വിദ്യാർത്ഥിനി അകത്താക്കിയത്. സംഭവത്തിൽ കണ്ണൂർ വെങ്ങാട് അസ്മാസ് ഹൗസിൽ നിസാമുദ്ദീനെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. ഐ.പി.സി 354 വകുപ്പു പ്രകാരമാണ് പ്രതിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
കണ്ണൂർ സ്വദേശിനിയായ ഗവേഷക വിദ്യാർത്ഥിനി എറണാകുളത്തേക്ക് പോകുമ്പോഴാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ പരാതിപ്രകാരം ബസ് കണ്ടക്ടറാണ് എമർജൻസി നമ്പറിൽ വിളിച്ച് പോലീസിനോട് പരാതി പറഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തിൽ വളാഞ്ചേരിയിൽ വെച്ച് ബസ്സ് തടഞ്ഞ് നിർത്തി പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. കഴിഞ്ഞ ദിവസം സമാനമായി കെ.എസ്.ആർ.ടി.സി ബസിലുണ്ടായ ഞെരമ്പന്മാരുടെ വാർത്തകളെല്ലാം യുവതി പത്രമാധ്യമങ്ങളിലുടെ വായിച്ചിരുന്നു. എന്നാൽ തനിക്കും ഇത്തരത്തിലൊരു അനുഭവമുണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്ന് യുവതി പറയുന്നു.
ബസിലിരുന്ന് ഉറങ്ങുന്നതിനിടെ ആരോ ശരീരത്തിൽ സ്പർശിച്ചതായി തോന്നിയ യുവതി ഉറക്കമുണർന്നു. തുടർന്ന് പ്രതിക്ക് ആദ്യം വാണിങ് നൽകി. ഇനി ആവർത്തിക്കില്ലെന്നു പ്രതി മാപ്പുപറഞ്ഞതോടെ വീണ്ടും യാത്ര തുടരുകയായിരുന്നു. ഇതിനിടെ മനസ്സമാധാനം നഷ്ടപ്പെട്ട യുവതി ഉറങ്ങുന്നതുപോലെ അഭിനയിച്ചു. ഇതോടെ ഞെരമ്പന്റെ കൈ വീണ്ടും എത്താൻ തുടങ്ങി. ഇതോടെ യുവതി എണീറ്റ് ശബ്ദമുണ്ടാക്കി വിവരം കണ്ടക്ടറെ അറിയിക്കുകയായിരുന്നു. തുടർന്ന് കണ്ടക്ടർ ഉടൻ തന്നെ എമർജൻസി നമ്പറായ 112ൽ വിളിച്ച് പരാതി നൽകി. ഇന്നലെ രാത്രി 9.30നു കണ്ണൂരിലെ പള്ളിക്കുളത്തുനിന്നാണു പ്രതി നിസാമുദ്ദീൻ കെ.എസ്.ആർ.ടി.സിയിൽ കയറുന്നത്. കണ്ണൂരിലെ തന്നെ ചാലമാർക്കറ്റ് സ്റ്റോപ്പിൽ നിന്നാണ് യുവതിയും ബസിൽ കയറുന്നത്. മൂന്നുപേർക്ക് ഇരക്കാവുന്ന സീറ്റിലെ വീൻഡോ സീറ്റായിരുന്നു യുവതി ഇരുന്നത്. യുവതിയുടെ അരികിലുള്ള മധ്യത്തിലെ സീറ്റായിരുന്നു പ്രതിയുടേത്.