ദില്ലി: അബോര്‍ഷന്‍ (Abortion) നിയമങ്ങളില്‍ നിർണായക മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍. ബലാത്സംഗത്തെ അതിജീവിച്ചവരുടെയും ശാരീരിക വൈകല്യങ്ങളുള്ള സ്ത്രീകളുടെയും കാര്യത്തില്‍ ഗര്‍ഭത്തിന്റെ 24 ആഴ്ച വരെ ഗര്‍ഭച്ഛിദ്രം അനുവദിക്കുന്ന പുതിയ നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു.
മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി നിയമത്തിലെ പുതിയ ഭേദഗതികള്‍ അനുസരിച്ച്, ലൈംഗികാതിക്രമം, ബലാത്സംഗം അല്ലെങ്കില്‍ ലൈംഗിക ബന്ധത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍, പ്രായപൂര്‍ത്തിയാകാത്തവര്‍, ഗര്‍ഭകാലത്ത് വൈവാഹിക അവസ്ഥ മാറുന്നവര്‍ (വൈധവ്യം, വിവാഹമോചനം) എന്നിവര്‍ക്കും അബോര്‍ഷന് വിധേയമാകാന്‍ നിയമം അനുവദിക്കുന്നു. മാര്‍ച്ചില്‍ പാര്‍ലമെന്റ് പാസാക്കിയ 2021 മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി (ഭേദഗതി) നിയമത്തിന്റെ കീഴിലാണ് ഈ പുതിയ നിയമങ്ങള്‍ വരുന്നത്.