മുംബൈ: ഐപിഎല്ലിലെ പുതിയ രണ്ട് ടീമുകൾക്കായുള്ള ലേലം അടുത്തമാസം പതിനേഴിന് നടക്കും. ണ്ടു ഫ്രാഞ്ചൈസികളുടെയും അടിസ്ഥാന വില 2000 കോടി രൂപയാണ്. അതുകൊണ്ടു തന്നെ ലേലം അവസാനിക്കുമ്പോള്‍ ചുരുങ്ങിയത് 5000 കോടിയെങ്കിലും ബിസിസിഐയുടെ ഖജനാവിലേക്കു വരും. ലേലത്തിൽ പങ്കെടുക്കാൻ അപേക്ഷ നൽകാനുള്ള തീയതി ഈമാസം ഇരുപത്തിയൊന്നാണ്. അപേക്ഷകരിൽ നിന്ന് ലേലത്തിന് യോഗ്യരായവരെ ഒക്ടോബർ അഞ്ചിന് പ്രഖ്യാപിക്കും.
വാർഷിക വരുമാനം 3000 കോടി രൂപയിൽ അധികമുള്ള കമ്പനികൾക്കോ, വ്യക്തികൾക്കോ ലേലത്തിൽ പങ്കെടുക്കാം. ആറു നഗരങ്ങളില്‍ നിന്നാണ് പുതിയ രണ്ടു ഫ്രാഞ്ചൈസികളുണ്ടാവുക. അഹമ്മദാബാദ്, ലഖ്‌നൗ, ഇന്‍ഡോര്‍, കട്ടക്ക്, ഗുവാഹത്തി, ധര്‍മശാല എന്നിവയാണ് ഈ നഗരങ്ങള്‍. അദാനി ഗ്രൂപ്പ്, ആര്‍പിജി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ്, ഫാര്‍മ കമ്പനിയായ ടോറന്റ്, ബാങ്കിങ് മേഖലയിലെ പ്രമുഖര്‍ എന്നിവരടക്കമുള്ള നിരവധി വ്യവസായികള്‍ ടീമുകളെ സ്വന്തമാക്കാന്‍ രംഗത്തുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
2022ലെ സീസണ്‍ മുതലാവും പുതിയ ടീമുകള്‍ കളത്തിലിറങ്ങുക. പുതിയ രണ്ട് ടീമുകള്‍ കൂടി വരുന്നതോടെ അടുത്ത സീസണില്‍ ഐപിഎല്ലില്‍ മെഗാ താരലേലം നടക്കം. പുതിയ ഫ്രാഞ്ചൈസിക്കായുള്ള ലേലം ദുബായിലോ മസ്‌കറ്റിലോ വച്ചായിരിക്കും നടക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഐപിഎല്ലിന്‍റെ ഈ സീസണിലെ രണ്ടാം പാദ മത്സരങ്ങള്‍ 19 മുതല്‍ ദുബായില്‍ ആരംഭിക്കും. ഒക്ടോബര്‍ 15നാണ് ഫൈനല്‍.