പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി തലസ്ഥാന നഗരിയിൽ കര്‍ശന സുരക്ഷയൊരുക്കുമെന്ന് ഡിസിപി സി.എച്ച് നാഗരാജു പറഞ്ഞു. പുതുവത്സരാഘോഷം പ്രമാണിച്ച് നഗരത്തിലെ ഹോട്ടലുകള്‍, മാളുകള്‍, ബീച്ചുകള്‍, ക്ലബ്ബുകള്‍ തുടങ്ങീ എല്ലായിടങ്ങളിലും വലിയ തിരക്ക് പ്രതീക്ഷിക്കുന്നതായും ഇതു നിയന്ത്രിക്കാനുള്ള നടപടികള്‍ പോലീസ് കൈക്കൊണ്ടതായും ഡിസിപി പറഞ്ഞു. അതേസമയം നഗരത്തിലെ നൈറ്റ് ലൈഫ് കേന്ദ്രമായ മാനവീയംവീഥിയില്‍ 12.30 വരെമാത്രമാവും ആഘോഷങ്ങള്‍ക്ക് അനുമതി. ഇവിടെ മഫ്തിയിലാകും പോലീസ് തമ്പടിക്കുക. മാനവീയത്തിനായി ഒരുപ്രത്യേക നിയമവും നിര്‍മിച്ചിട്ടില്ലെന്നും മാനവീയം ഇന്ത്യക്കു പുറത്തല്ലായെന്നും ഡിസിപി കൂട്ടിച്ചേർത്തു
ഡിജെ പാര്‍ട്ടികള്‍ നടത്തുന്നവര്‍ പോലീസില്‍നിന്ന് മുന്‍കൂട്ടി അനുമതി വാങ്ങണം. മയക്കുമരുന്ന് ഉപയോഗം, കൈവശംവെക്കല്‍, വില്‍പന എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ ശക്തമായ നടപടിയുണ്ടാവും. ഇവരുടെ വീടുകളില്‍ റെയ്ഡും വാഹനങ്ങള്‍ കണ്ടുകെട്ടി ലൈസന്‍സ് റദ്ദാക്കും. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് പരിപാടികള്‍ കാണാന്‍ പോകുന്നവര്‍ ഫോണ്‍ നമ്പര്‍ വാഹനത്തിനുമേല്‍ പ്രദര്‍ശിപ്പിക്കണം എന്നതുള്‍പ്പെടെ കര്‍ശന നിര്‍ദേശങ്ങളാണ് തിരക്ക് നിയന്ത്രണവുമായി ബന്ധപ്പെട്ട സുരക്ഷാക്രമീകരങ്ങളിലുള്ളത്.